രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന 20,000 കോടി രൂപ ചെലവ് വരുന്ന സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇതൊരു ചരിത്രനിമിഷമാണെന്നാണ്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ഒന്നിലേറെ `ചരിത്രനിമിഷങ്ങള്‍’ക്ക് ഇന്ത്യന്‍ ജനത സാക്ഷിയായിട്ടുണ്ട്.
2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ നേടിയ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ശിരസിലേറ്റി ആദ്യമായി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാലെടുത്തുവെച്ച ചരിത്രനിമിഷത്തില്‍ മോദി വിതുമ്പികരഞ്ഞു. ആദ്യമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രധാനമന്ത്രി പദത്തിലേറുക എന്ന അപൂര്‍വ നേട്ടം കൈവരിച്ചതിന്റെ സന്തോഷാശ്രുക്കളായാണ് നാം അതിനെ കണ്ടത്. എന്നാല്‍ പില്‍ക്കാലത്ത് സാധാരണ ക്കാരായ ഇന്ത്യക്കാര്‍ കണ്ണീര്‍ വാര്‍ക്കേണ്ടിവന്ന ചരിത്രനിമിഷങ്ങളുടെ സൂചനയാണോ അദ്ദേഹം അന്ന് നല്‍കിയത്?
2016 നവംബറില്‍ മോദി നടപ്പിലാക്കിയ നോട്ട്‌നിരോധനം ഇന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമായ സംഭവമായിരുന്നു. ലോകചരിത്രത്തില്‍ അതുവരെ നോട്ട് നിരോധനം രാജ്യങ്ങള്‍ നടപ്പിലാക്കിയത് രണ്ട് രീതിയിലാണ്. യുദ്ധവും കടുത്ത പണപ്പെരുപ്പവും കറന്‍സി പ്രതിസന്ധിയും പോലുള്ള കെടുതികള്‍ നേരിടുന്ന അസാധാരണ സാഹചര്യ ങ്ങളിലാണ് പൊടുന്നനെയുള്ള നോട്ട് നിരോ ധനം നടപ്പിലാക്കിയിട്ടുള്ളത്. സാധാരണമായ സാഹചര്യങ്ങളില്‍ നോട്ട് നിരോധനം നടപ്പിലാക്കിയിട്ടുള്ളത് ഘട്ട ങ്ങളായാണ്. ഈ രണ്ട് രീതിയില്‍ നിന്നും വ്യത്യസ്‌തമായി ഇന്ത്യയില്‍ കൊണ്ടു വന്ന നോട്ട് നിരോധനം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട ചരിത്ര സംഭവമായിരുന്നു. നോട്ട്‌നിരോധനം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുകയാണ് ചെയ്‌തത്. ഈ മഹാമാരി കാലത്ത് സമ്പദ്‌വ്യവസ്ഥ നേരിട്ട തളര്‍ച്ചയുടെ ആക്കം കൂട്ടിയത് ആ `ചരിത്ര നടപടി’യാണ്. ഒട്ടേറെ ചെറുകിട വ്യാപാരികളുടെയും സ്വയം തൊഴില്‍ ചെയ്യുന്ന സാധാരണക്കാരുടെയും കണ്ണീര്‍ വീഴ്‌ത്തുന്നതിലാണ് ആ നടപടി കലാശിച്ചത്.
2017 ജൂലായ് ഒന്നിന് ജിഎസ്‌ടി നടപ്പിലാക്കിയതിനെ സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുണ്ടായ ഏറ്റവും വലിയ ചരിത്ര സംഭവമായാണ് മോദി വിശേഷിപ്പിച്ചത്. യാതൊരു ആസൂത്രണവുമില്ലാതെ അതീവ സങ്കീര്‍ണമായ നികുതി ഘടന ഏര്‍പ്പെടുത്തിയത് ചെറുകിട ബിസിനസുകളെ തളര്‍ത്തി. പുതിയ സംവിധാനത്തിനു കീഴില്‍ നികുതി ശേഖരണം മതിയായ രീതിയില്‍ നടത്താന്‍ സാധിക്കാത്ത സര്‍ക്കാരിന്റെ പിടിപ്പുകേട് ഇന്ധനങ്ങള്‍ക്ക് അതിഭീമമായ തീരുവ ഏര്‍പ്പെടുത്തി ജനങ്ങളെ പിഴിയുന്നതിനാണ് വഴിവെച്ചത്. `സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുണ്ടായ ഏറ്റവും വലിയ ചരിത്ര സംഭവം’ മോദി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ സാക്ഷ്യപത്രമായി.
കോവിഡ്-19 പൊട്ടിപുറപ്പെട്ടപ്പോള്‍ `ചരിത്ര പുരുഷന്‍’ ഒരിക്കല്‍ കൂടി സട കുടഞ്ഞെണീറ്റു. മഹാഭാരതയുദ്ധത്തിന് സമാനമായ ഐതിഹാസികമായ പോരാട്ടത്തിലൂടെ 21 ദിവസം കൊണ്ട് കൊറോണയെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്തുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മോദി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമെന്ന ചരിത്രം ഇന്ത്യ സൃഷ്‌ടിക്കുന്നതാണ് പിന്നീടുള്ള മാസങ്ങളില്‍ നാം കണ്ടത്.
കഴിഞ്ഞ ആറ് വര്‍ഷ കാലത്തിനിടെ ദുരന്തപൂര്‍ണമായ ചരിത്ര സംഭവങ്ങളിലൂടെ കടന്നുപോയ ഇന്ത്യന്‍ ജനതയോടാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മറ്റൊരു ചരിത്ര നിമിഷമാണെന്ന് മോദി പറയുന്നത്. 20,000 കോടി രൂപ ചെലവിട്ട് രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായ പാര്‍ലമെന്റ് മന്ദിര നിര്‍മിതി രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി സൃഷ്‌ടിച്ച ചരിത്ര സ്‌മരണയിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ചടങ്ങ് കഴിഞ്ഞാലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രിം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തെ ചരിത്രമുഹൂര്‍ത്തമായി മോദി വിശേഷിപ്പിച്ചത്. സുപ്രിം കോടതിയുടെ അനുവാദം ലഭിച്ചാല്‍ മാത്രമാണ് മന്ദിരത്തിന്റെ നിര്‍മാണം നടക്കുക. സുപ്രിം കോടതിയുടെ അനുവാദത്തോടെ പുതിയ മന്ദിരം പൂര്‍ത്തീകരിക്കപ്പെടുകയാണെങ്കില്‍ അത് ഒരു രാജ്യത്തെ സ്വയം സൃഷ്‌ടമായ സാമ്പത്തിക മുരടിപ്പിലേക്കും ഏകാധിപത്യ പ്രവണതകളിലേക്കും തള്ളിയിട്ട ചരിത്രമുഹൂര്‍ത്തങ്ങളുടെ സ്‌മാരകമായി ആയിരിക്കുമോ ഭാവി ജനതയെ വരവേല്‍ക്കുക?