ഒരു നല്ല മനുഷ്യസ്‌നേഹി, സഹജീവികളോട് ഉദാത്തമായ കാരുണ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി, സാമൂഹിക സേവനത്തിൽ മഹനീയ മാതൃക നമുക്ക് പ്രവർത്തിയിലൂടെ പഠിപ്പിച്ചു തന്ന മാനവ സേവകൻ, തികഞ്ഞ മതേതരവാദി, അക്ഷരാർത്ഥത്തിലുള്ള നന്മമരം, ഒരു നല്ല സംഘാടകൻ, വ്യത്യസ്തനായ ബിസിനസ്സുകാരൻ അങ്ങിനെ ഒട്ടനവധി വിശേഷണങ്ങൾ ആ പേരിനോട് ചേർത്ത് വെക്കാനുണ്ട്.ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് അൽകോബാർ ക്ലാസ്സിക് റെസ്റ്റോറന്റിൽ സൗദി നാഷണൽ പ്രസിഡണ്ട് പി എം നജീബിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻ്റെ മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഉത്‌ഘാടനം ചെയ്തു.
സമ്പന്ന കുടുംബത്തിലാണ് ശ്രീ.സികെ മേനോൻ ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പിതാവിൻ്റെ അപ്രതീക്ഷിതമായ മരണം മൂലം നിരവധി സങ്കീർണതകളും ഉത്തരവാദിത്വബോധവും നിറഞ്ഞതായിരുന്നു കൗമാരകാലം. അച്ഛൻ ബാക്കിവെച്ചുപോയ ബസ് സർവീസുകളും അതിൽ പണിയെടുത്തിരുന്ന നൂറോളം വരുന്ന തൊഴിലാളികളും ആ തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന സങ്കീർണതകളും ബുദ്ധിമുട്ടുകളും കൊണ്ട് എൻജിനീയറിങ് പഠനം ഉപേക്ഷിക്കേണ്ടി വന്ന മേനോന്
കേരളവർമയിൽ നിന്നും പിന്നീട് ബിരുദവും ജബൽപൂർ യൂണിവേഴ്സിറ്റിയിൽനിന്നും നിയമ ബിരുദവും പൂർത്തിയാക്കി കൊണ്ട് ബിസിനസ്സിനോടൊപ്പം പഠനത്തിലും മികവുതെളിയിച്ച് തൻ്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചു. സങ്കീർണമായ ബസ് വ്യവസായം തൊഴിലാളികൾക്ക് വീതിച്ചുനൽകി ഖത്തറിലെത്തിയ മേനോൻസാർ മറ്റൊരു യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു എന്ന് രണ്ട് പതിറ്റാണ്ടുകാലം അദ്ദേഹത്തിൻ്റെ സന്തത സഹചാരി കൂടിയായിരുന്ന മൻസൂർ പള്ളൂർ തൻ്റെ ഉദ്‌ഘാടനപ്രസംഗത്തിൽ സദസ്സുമായി പങ്കുവെച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ച് തൻ്റെ രാഷ്ട്രീയം പ്രകടമാക്കിയ വ്യക്തിത്വത്തിനുടമയായിരുന്നു സികെ മേനോൻ എന്ന് മുല്ലപ്പള്ളിരാമചന്ദ്രൻ അനുസ്മരിച്ചു. പണവും സമ്പാദ്യവുമാകുന്നതോടുകൂടി പല ബിസ്‌നസ്സ്കാരും അവരുടെ യഥാർത്ഥ രാഷ്ട്രീയം തുറന്നുപറയുന്നതിനും പരസ്യമായി അത് പ്രകടിപ്പിക്കുന്നതിനും മടി കാണിക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു ശ്രീ സി കെ മേനോൻ എന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ അമരത്തിരിക്കുമ്പോഴും ജനാധിപത്യമൂല്യങ്ങൾ മുറുകെപ്പിടിച്ചു കൊണ്ട് കോൺഗ്രസ് ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ജാതി മത സംഘടനകൾക്കും താങ്ങും തണലുമായി നിന്ന് അവരുടെകൂടി ഭാരം ഇറക്കിവെക്കാനുള്ള മാന്യമായ ഒരു ഇടം കൂടി അദ്ദേഹം നൽകിയിരുന്നു എന്നത് ഏറെ മാതൃകാപരമായ ഒരു കാര്യമാണെന്നും അതുകൊണ്ടുകൂടിയാവാം അദ്ദേഹത്തിന് ശേഷം ഒഐസിസി യുടെ ഗ്ലോബൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മറ്റൊരാളെ നിർദ്ദേശിക്കാനോ ഉത്തരവാദിത്വം ഏല്പിക്കാനോ ഇപ്പോഴും പാർട്ടിക്ക് കഴിയാതെപോകുന്നത് എന്നും വിലയിരുത്തേണ്ടിവരുമെന്ന് ഓൺലൈനിലൂടെ സദസ്സിനെ അഭിമുഖീകരിച്ച അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് നാടുകളിൽ ഏതൊരു മലയാളിയെയും പോലെ കഠിനാധ്വാനത്തിലൂടെ തന്റേതായ ഒരു ഇടം കണ്ടത്തുകയും അതിനെ അങ്ങേയറ്റം പരിപാവനമായും മാതൃകാപരമായും സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു സികെ മേനോൻ എന്ന് പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല തൻ്റെ അനുസ്മരണ സന്ദേശത്തിലൂടെ അറിയിച്ചു. പത്തുപേർക്ക് മാത്രം നിസ്കരിക്കാൻ സൗകര്യമുണ്ടായിരുന്ന കണ്ണൂർ ജില്ലയിലെ മൊകേരിയിലെ ഒരു പള്ളിയുടെ പുനർനിർമാണത്തിന് അവിടുത്തുകാർ സമീപിച്ചപ്പോൾ കേരളത്തിലെ മുസ്‌ലിം പണ്ഡിത സമൂഹത്തിന്റെ പൂർണ്ണ സമ്മതത്തോടെ ലക്ഷങ്ങൾ ചിലവഴിച്ച് ഒരു പുതിയ പള്ളിതന്നെ നിർമിച്ചുകൊടുത്ത മതേതരത്വത്തിൻ്റെ കാവലാളായി പ്രവർത്തിച്ച മാതൃക പുരുഷനായിരുന്നു സി കെ മേനോൻ എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
തൻ്റെ പണവും ദൈവാനുഗ്രഹവും തനിക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഏറ്റവും വലിയ കാരുണ്യത്തിൻ്റെയും, മനുഷ്യസ്നേഹത്തിൻ്റെയും വക്താവാക്കി മാറ്റിയതെന്ന് നാട്ടിൽനിന്നും യോഗത്തെ അഭിസംബോധന ചെയ്ത മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. സർക്കാരിൻ്റെ ലക്ഷംവീട് കോളനി പുരുദ്ധാരണത്തിനും, നിതാഖാത്തുമായി ബന്ധപ്പെട്ട് ഗൾഫ് നാടുകളിൽ മലയാളികൾ കുടുങ്ങികിടന്നപ്പോൾ അവർക്ക് ടിക്കറ്റ് നൽകിയതും, വധശിക്ഷക്ക് വിധിക്കപ്പെട്ട സഹോദരന് മോചനദ്രവ്യം നൽകി വിട്ടുകൊണ്ടുവന്നതും, ആഭ്യന്തരയുദ്ധം മൂലം ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടന്ന നഴ്‌സുമാർക്ക് സൗജന്യ യാത്ര സൗകര്യത്തിനുള്ള ഏർപാടുകൾചെയ്തതും ഒരു സർക്കാർ ഏജന്റായിട്ടുകൂടിയാണ് സി കെ മേനോൻ പ്രവർത്തിച്ചിരുന്നത് എന്നും അതിനായി അദ്ദേഹം ചിലവഴിച്ചതാകട്ടെ കോടികളാണെന്നും തൻ്റെ നേരിട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
തൻ്റെ വിദ്യാർത്ഥികാലഘട്ടത്തിൽ രൂപപ്പെട്ട കോൺഗ്രസ് രാഷ്ട്രീയം കെടാതെ സൂക്ഷിച്ച അദ്ദേഹം പിന്നീട് പ്രവാസലോകത്ത് അസംഘടിതമായി കിടന്നിരുന്ന കോൺഗ്രസ് പ്രവർത്തകരെയും സംഘടനകളെയും ഒരുമിപ്പിച്ച് ഒഐസിസി എന്ന പേരിൽ ഒരുകുടക്കീഴിൽ കൊണ്ടുവന്നപ്പോൾ അതിൻ്റെ നേതൃസ്ഥാനം അദ്ദേഹത്തോട് ഏറ്റെടുക്കണമെന്ന് ഉത്തരവാദിത്തപ്പെട്ടവർ ആവശ്യപ്പെട്ടപ്പോൾ ഒരുമടിയുംകൂടാതെ അതേറ്റെടുക്കുകയും മരണംവരെ കർമ്മനിരതനായിക്കൊണ്ട് തന്റെ ഇടപെടലുകളിലൂടെ ശക്തമായി ആ സംഘടനയെ ചലിപ്പിച്ച ഒരു വലിയ നേതാവുകൂടിയായിരുന്നു അദ്ദേഹം എന്ന് മുൻ കെപിസിസി പ്രസിഡണ്ടും, മുൻ പ്രവാസികാര്യമന്ത്രിയുമായ ശ്രീ എം എം ഹസ്സൻ അഭിപ്രായപ്പെട്ടു.
കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത അളവറ്റ സമ്പത്തും സ്വാധീനവും ഉപയോഗപ്പെടുത്തി തന്റെ ബിസിനസ് സാമ്രാജ്യത്തെ വിപുലീകരിക്കാൻ ശ്രമിക്കാതെ എല്ലാവരെയും ചേർത്തുനിർത്തി യാതൊരുവിധ പരാതികൾക്കും ഇടംനൽകാതെ നമ്മെ നയിച്ചിരുന്ന നല്ലൊരു നേതാവായിരുന്നു ശ്രീ. സികെ മേനോൻ എന്ന് മുൻ പ്രവാസികാര്യമന്ത്രി കെ സി ജോസഫ് തൻ്റെ അനുശോചന സന്ദേശത്തിലൂടെ സദസ്സിനെ അറിയിച്ചു.
ചിലവേർപാടുകൾ അങ്ങിനെയാണ്. നികത്താൻ കഴിയാത്തത് എന്ന് ആലങ്കാരികമായി പറയുന്നതിനപ്പുറം യാഥാർഥ്യം ഇതുപോലെ നമുക്ക് മുന്നിൽ മുഖാമുഖം നോക്കി നിൽകുമ്പോൾ നഷ്ട്ടപ്പെട്ടവരുടെ യഥാർത്ഥ വില നമുക്ക് അനുഭവവേദ്യമാകും. ജാതിമത കക്ഷിരാഷ്ട്രീയഭേദമേന്യേ അർഹരിൽ അർഹരായവരെ കണ്ടെത്തി മാതൃകാപരമായി സഹായിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ പി അനിൽകുമാർ തൻ്റെ സന്ദേശത്തിൽ അറിയിച്ചു.
കൂടാതെ വി ഡി സതീശൻ എം എൽ എ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യൻ, അഡ്വ. പിഎം നിയാസ്, അഡ്വ. സജീവ് ജോസഫ്, കെപിസിസി സെക്രട്ടറിമാരായ മാന്നാർ അബ്ദുൽ ലത്തീഫ്, പി ടി അജയ് മോഹൻ എന്നിവർ അറിയിച്ചു.
ജീവിതത്തിൽ എന്തായി തീരണമെന്നോ എങ്ങിനെ ജീവിക്കണമെന്നോ അച്ഛൻ പ്രത്യേകിച്ച് ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. എന്നാൽ നമുക്ക് സർവേശ്വരൻ ധനം നൽകുന്നത് അത് ധൂർത്തടിച്ചു ചിലവഴിക്കാനല്ലെന്നും നമ്മൾ ധനത്തിൻ്റെ സൂക്ഷിപ്പുകാർ മാത്രമാണെന്നും അച്ഛൻ പറയാറുണ്ടെയിരുന്നെന്നും ആ സമ്പത്ത് സഹായം ആവശ്യമുള്ള അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചതെന്നും പദ്മശ്രീ സി കെ മേനോന്റെ മകനും എ ബി എൻ കോർപറേഷൻ ചെയർമാൻ കൂടിയായ ജെ കെ മേനോൻ തൻ്റെ പിതാവിനെ അനുസ്മരിച്ചു.
കൂടാതെ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് , മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, തൃശൂർ കൂട്ടായ്മക്കുവേണ്ടി താജു അയ്യരിൽ, ഐ ഒ സി സൗദി നാഷണൽ സെക്രട്ടറി ഫൈസൽ ഷെരീഫ് നവയുഗം പ്രസിഡണ്ട് ബെൻസി മോഹനൻ, എം എസ് എസ് പ്രസിഡണ്ട് ശിഹാബ് കൊയിലാണ്ടി,അഷ്‌റഫ് ആലുവ, ഒഐസിസി നേതാക്കളായ പി എം ഫസൽ, റഷീദ് വാലത്ത്, നാസ്സർ കാവിൽ, ജെ സി മേനോൻ, നസറുദ്ധീൻ, ശിവദാസൻ മാസ്റ്റർ എന്നിവർ അനുസ്മരിച്ചു. ജയരാജ് കൊയിലാണ്ടി സ്വാഗതം പറഞ്ഞ യോഗത്തിന് നൗഫൽ ശരീഫ് നന്ദി രേഖപ്പെടുത്തി.