English हिंदी

Blog

കഴിഞ്ഞ മെയ്‌ മാസത്തില്‍ `ആത്മനിര്‍ഭര്‍ ഭാരത്‌’ പാക്കേജിന്റെ ഉള്ളടക്കം പ്രഖ്യാപിക്കുന്നതിന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അഞ്ച്‌ ദിവസമാണെടുത്തത്‌. പക്ഷേ അത്‌ ഒരു പാക്കേജ്‌ എന്നതുപരി ഒരു തിരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോയുടെ അവതരണം പോലെയാണ്‌ അനുഭവപ്പെട്ടത്‌. കോവിഡ്‌ കാലത്ത്‌ രാജ്യം ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നെങ്കിലും `ആത്മനിര്‍ഭര്‍ ഭാരത്‌’ പാക്കേജ്‌ നിരാശപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. സമാനമാം വിധം നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങളും പ്രതീക്ഷകള്‍ക്ക്‌ അടുത്തെങ്ങുമെത്തിയില്ല.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കാഷ്‌ വൗച്ചര്‍ സ്‌കീം നടപ്പിലാക്കുന്നതിന്‌ 5675 കോടി രൂപ നീക്കിവെച്ചതാണ്‌ ഒരു പ്രധാന പ്രഖ്യാപനം. മൂലധന ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക്‌ 1200 കോടി രൂപയുടെ പലിശ രഹിത വായ്‌പ നല്‍കാനും തീരുമാനിച്ചു. `ആത്മനിര്‍ഭര്‍ ഭാരത്‌’ പാക്കേജിന്‌ അനുബന്ധമായി സമഗ്രമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുകയാണ്‌ ധനകാര്യമന്ത്രി ചെയ്‌തത്‌. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കാഷ്‌ വൗച്ചര്‍ സ്‌കീം നടപ്പിലാക്കിയത്‌ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ്‌ ധനമന്ത്രി പറയുന്നത്‌. രാജ്യത്തെ ഉപഭോഗം സമ്പദ്‌ഘടനയില്‍ പ്രതിഫലിക്കും വിധം വര്‍ധിക്കണമെങ്കില്‍ ജനസംഖ്യയുടെ 50 ശതമാനത്തിലേറെ വരുന്ന ഗ്രാമീണ ജനതയുടെ വരുമാനം വര്‍ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‌ `ഡയറക്‌ട്‌ ബെനിഫിറ്റ്‌’ നല്‍കുകയാണ്‌ ചെയ്യേണ്ടത്‌. അത്തരം യാതൊരു പ്രഖ്യാപനങ്ങളുമില്ലാതെ ധനമന്ത്രി വീണ്ടും നിരാശപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഈ പ്രഖ്യാപനങ്ങള്‍ ഒരു വാര്‍ത്താകുറിപ്പ്‌ വഴി അറിയിക്കേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂവെന്നതാണ്‌ വാസ്‌തവം. ധനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍, പ്രത്യേകിച്ച്‌ കോവിഡ്‌ കാലത്ത്‌, പ്രതീക്ഷകള്‍ പലതുമുണ്ടാകുന്നത്‌ സ്വാഭാവികം.

Also read:  മെല്ലെപോക്കിനേക്കാള്‍ അപകടകരമാണ്‌ അതിവേഗത

നേരത്തെ ആത്മനിര്‍ഭര്‍ പാക്കേജും നിരാശയാണ്‌ പകര്‍ന്നത്‌. അഞ്ച്‌ ദിവസം നീണ്ട വെബ്‌ സീരിസ്‌ പോലെ തുടര്‍ച്ചയായ വാര്‍ത്താ സമ്മേളനങ്ങളിലൂടെ `ആത്മനിര്‍ഭര്‍ ഭാരത്‌’ പാക്കേജിന്റെ ഉള്ളടക്കം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെളിപ്പെടുത്തിയപ്പോഴാണ്‌ ഉള്ളി തൊലി പൊളിക്കുന്നതു പോലെയാണ്‌ കാര്യങ്ങളെന്ന്‌ നാം തിരിച്ചറിഞ്ഞത്‌. കോവിഡ്‌-19 സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നുള്ള ആശ്വാസമെവിടെ എന്ന ചോദ്യം ഈ `സീരിസ്‌’ പൂര്‍ത്തിയായിട്ടും തിരികെ സര്‍ക്കാരിനോട്‌ ചോദിക്കേണ്ടി വരുന്ന സ്ഥിതിയാണുണ്ടായത്‌.

Also read:  എന്‍ഐഐ കോടതി ഉത്തരവ്‌ മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണ

യഥാര്‍ത്ഥത്തില്‍ കോവിഡ്‌-19 സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളും ലോക്ക്‌ ഡൗണും മൂലം ഡിമാന്റ്‌ തീര്‍ത്തും ഇല്ലാതായ വിപണിയെ ചലിപ്പിക്കാന്‍ വേണ്ട പ്രഖ്യാപനങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. ഡിമാന്റിനെ മെച്ചപ്പെടുത്തുന്നതൊന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന്‌ താല്‍പ്പര്യമില്ലെന്നാണ്‌ തോന്നുന്നത്‌. സാമ്പത്തിക വര്‍ഷം തുടങ്ങിയിട്ട്‌ ആറ്‌ മാസം പിന്നിട്ടിട്ടും ഈ ദിശയിലുള്ള ഫലപ്രദമായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ല.

Also read:  നിയമസഭാ തിരഞ്ഞെടുപ്പുകളും ബിജെപിയും

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം കൊണ്ടുവന്ന നോട്ട്‌ നിരോധനവും ജിഎസ്‌ടിയുമാണ്‌ നേരത്തെ ചെറുകിട ബിസിനസ്‌ സമൂഹത്തെ തീര്‍ത്തും പ്രതികൂലമായി ബാധിച്ചത്‌. നോട്ട്‌ നിരോധനം സാധാരണ ബിസിനസ്‌ സമൂഹത്തിന്റെ നട്ടെല്ല്‌ തകര്‍ത്തു. പല കൊച്ചു ബിസിനസുകളും ഇല്ലാതായി. ജിഎസ്‌ടി നികുതി വ്യവസ്ഥയെ തീര്‍ത്തും സങ്കീര്‍ണമാക്കി. ബിസിനസുകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനെ തന്നെ അത്‌ പ്രതികൂലമായി ബാധിച്ചു. കോവിഡ്‌ ആ മേഖലയിലെ തകര്‍ച്ച പൂര്‍ത്തിയാക്കി. ചെറുകിട വ്യവസായ മേഖലക്കും കാര്‍ഷിക മേഖലക്കും കൈത്താങ്ങ്‌ നല്‍കാതെ സമ്പദ്‌ഘടന വേണ്ടവിധം മെച്ചപ്പെടില്ല. കോര്‍പ്പറേറ്റുകള്‍ക്ക്‌ അനുകൂലമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ടു മാത്രം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റം സാധ്യമാകില്ല. ഇക്കാര്യം തിരിച്ചറിയാതെയാണ്‌ ധനമന്ത്രിയുടെ `ഉണ്ടയില്ലാ വെടി’ തുടരുന്നത്‌.