ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ അലകള്‍ സൃഷ്‌ടിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ മേഖലയിലെ ജാതി വിവേചനത്തിന്റെ ചരിത്രത്തിലേക്ക് കൂടി പിന്തിരിഞ്ഞു നോക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലെ ജാതി രാഷ്‌ട്രീയത്തെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്‌തിട്ടുള്ള പ്രശസ്‌ത പത്രപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്‌ണന്‍ ഒരു അഭിമുഖത്തില്‍ അവിടെ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ ഭീകരത എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നുണ്ട്.
1987-88 കാലയളവില്‍ പോലും ഫ്യൂഡലിസത്തിന്റെ ഭാഗമായ സ്‌ത്രീവിരുദ്ധവും അതിക്രൂരവുമായ ആചാരങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അക്കാലത്ത് ദളിത് പെണ്‍കുട്ടികള്‍ വിവാഹം ചെയ്‌താല്‍ ആദ്യരാത്രി കഴിയുക ഏതെങ്കിലും സവര്‍ണ മാടമ്പിയുടെ വീട്ടിലായിരിക്കും. `സീല്‍ തോട്‌ന’ എന്നാണ് ഈ ‘ആചാരത്തെ’ സവര്‍ണര്‍ വിശേഷിപ്പിച്ചിരുന്നത്. മൂന്നര പതിറ്റാണ്ട് മുമ്പുവരെ ഇത്തരം ക്രൂരമായ മാമൂലുകള്‍ നിലനിന്നിരുന്ന ഒരു മേഖലയിലാണ് ഇന്നും ദളിത് സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നത്. ദളിതര്‍ക്ക് മാന്യമായി ജീവിക്കാനുള്ള യാതൊരു അവകാശവുമില്ലെന്ന് കരുതിപോന്നിരുന്ന സവര്‍ണരുടെ മേല്‍ക്കോയ്‌മയാണ് ഉത്തരേന്ത്യയില്‍ എക്കാലവും നിലനിന്നിരുന്നത്.
1989ല്‍ വി.പി.സിംഗ് പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയ സവിശേഷമായ ഇടപെടലുകള്‍ ഉത്തരേന്ത്യയിലെ ദളിതരെ ഒരു പരിധി വരെ ശാക്തീകരിച്ചതായും വെങ്കിടേഷ് രാമകൃഷ്‌ണന്‍ പറയുന്നു. വിവാഹത്തിനു ശേഷം പെണ്‍കുട്ടിയെ സവര്‍ണരുടെ വീട്ടിലേക്ക് അയക്കുന്ന പതിവ് ദളിതര്‍ എതിരാളികളുടെ അക്രമങ്ങളെ പ്രതിരോധിച്ചു കൊണ്ടു തന്നെ നിര്‍ത്തലാക്കി. വി.പി.സിംഗ് കൊണ്ടുവന്ന `മണ്‌ഡല്‍ രാഷ്‌ട്രീയ’ത്തിന്റെ ഭാഗമായി പിന്നോക്ക ജാതികളുടെ സ്വത്വബോധം ശക്തിപ്പെട്ടത് ഇത്തരം പ്രതിരോധത്തിന് വലിയൊരു പ്രേരണയായി.
മണ്‌ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനു ശേഷം ഉത്തരേന്ത്യയിലെ പിന്നോക്ക ജാതികളുടെ സ്വത്വരാഷ്‌ട്രീയം ശക്തിപ്പെടുന്നതാണ് നാം കണ്ടത്. ബിഎസ്‌പിയും എസ്‌പിയും ദേശീയ രാഷ്‌ട്രീയത്തിലെ അധികാരത്തിന്റെ സമവാക്യങ്ങളെ സ്വാധീനിക്കാന്‍ പോന്ന ശക്തികളായി മാറി. ബിജെപിയെ അധികാരത്തില്‍ നിന്ന് പ്രതിരോധിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഈ പാര്‍ട്ടികളുടെ തുണ കൂടിയേ തീരൂവെന്ന സ്ഥിതി വന്നു. എന്നാല്‍ 2014ല്‍ മോദി തരംഗം ശക്തമായതോടെ ഈ പാര്‍ട്ടികളും ദുര്‍ബലമായി.
2019ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് ലഭിച്ചത് വെറും പത്ത് സീറ്റുകള്‍ മാത്രമാണ്. ദളിതുകള്‍ ബിഎസ്‌പിയെ കൈവിട്ടുവെന്നാണ് 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്കെതിരായ പീഡനം വര്‍ധിച്ചുവരുമ്പോഴും രാഷ്‌ട്രീയ ശക്തി എന്ന നിലയിലുള്ള ഏകോപനം ദളിതുകള്‍ക്കിടയില്‍ സംഭവിക്കുന്നില്ല. മണ്‌ഡല്‍ രാഷ്‌ട്രീയത്തെ തച്ചുടച്ചുകൊണ്ട് മന്ദിര്‍ രാഷ്‌ട്രീയം സംഹാരരൂപമാര്‍ജിച്ചപ്പോള്‍ സംഭവിച്ചത് ദളിതുകളുടെ സ്വത്വരാഷ്‌ട്രീയത്തിന്റെ ശിഥിലീകരണം കൂടിയാണ്. ഹസ്രത് സംഭവത്തേക്കാള്‍ വലിയ പ്രാധാന്യത്തോടെയാണ് നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ അയോധ്യയില്‍ നടന്ന രാമശിലാപൂജയുടെ വാര്‍ത്തകള്‍ ചടങ്ങിന് മുമ്പും പിമ്പും അവതരിപ്പിച്ചത്.
രാജ്യത്തെ ദളിതര്‍ക്ക് എതിരായ അക്രമം നേരിടാന്‍ ആയുധം കൈവശം വെക്കാന്‍ അനുമതി നല്‍കണമെന്നും തോക്കും പിസ്റ്റളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി അനുവദിക്കണമെന്നുമാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതൊരു തീവ്രവാദ രാഷ്‌ട്രീയക്കാരന്റെ പ്രസ്‌താവനായി ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍ അക്രമികളില്‍ നിന്നുള്ള സ്വയം പ്രതിരോധത്തിനായി തോക്ക് കൈവശം വെക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നത് കൂടി ഈ പ്രസ്‌താവനയുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശിലെ ദളിത് രാഷ്‌ട്രീയത്തിന്റെ പുതിയ മുഖമാണ്. തീവ്രവലതുപക്ഷ രാഷ്‌ട്രീയം സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിന് കൂട്ടുനില്‍ക്കുമ്പോള്‍ ഇത്തരം തീവ്ര പ്രതികരണങ്ങള്‍ പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. ചന്ദ്രശേഖര്‍ ആസാദിനെയും ജിഗ്നേഷ് മേവാനിയെയും പോലുള്ള യുവാക്കള്‍ ദളിത് രാഷ്‌ട്രീയത്തിന് പുതിയ മുഖം നല്‍കുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് സവര്‍ണ ഫാസിസ്റ്റുകളാണ്. ജാതി വിവേചനത്തെ നേരിടാന്‍ ഈ നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ആവര്‍ത്തിക്കുന്ന പീഡന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മാനങ്ങള്‍ കൈവരികയാണെങ്കില്‍ അത് ഏറ്റവും ആഘാതമേല്‍പ്പിക്കുന്നത് ഹിന്ദുത്വക്ക് അനുകൂലമായ ധ്രൂവീകരണ രാഷ്‌ട്രീയത്തിനായിരിക്കും.