കരിപ്പൂര്‍ വിമാനത്താവളത്തില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടം കോവിഡ് കാലത്ത് നിത്യവും കേള്‍ക്കുന്ന മരണകണക്കുകള്‍ക്കിടയില്‍ ഞെട്ടലോടെയാണ് നാം ശ്രവിച്ചത്. കൊറോണ സൃഷ്‌ടിച്ച സവിശേഷ സാഹചര്യത്തില്‍ അന്യദേശത്ത് പിടിച്ചുനില്‍ക്കാനാകാതെ മടങ്ങിയവരെ സ്വന്തം ദേശത്ത് കാല്‍കുത്തുന്നതിന് മുമ്പ് ദാരുണമായ അപകടമാണ് വരവേറ്റത്. കനത്ത മഴയും കാറ്റും കരിപ്പൂരിലെ ടേബിള്‍ ടോപ് വിമാനത്താവളത്തിലെ അപകടത്തിന് കാരണമായിട്ടുണ്ടെങ്കിലും അതിനൊപ്പം മുന്നറിയിപ്പുകളും മുന്നനുഭവങ്ങളും അധികൃതര്‍ അവഗണിച്ചത് കൂടിയാണ് ഈ ദാരുണ സംഭവത്തിന് വഴിവെച്ചത്. മനുഷ്യജീവന് വലിയ വിലയൊന്നും കല്‍പ്പിക്കാത്ത നമ്മുടേത് പോലൊരു മൂന്നാം ലോകരാജ്യത്തിന്റെ മുഖമുദ്രയായ അശ്രദ്ധയും പാകപിഴയും അവഗണനയും മറ്റൊരു ദുരന്തം കൂടി സൃഷ്‌ടിച്ചിരിക്കുന്നു.
വന്ദേമാതര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി സര്‍വീസ് നടത്തിയ വിമാനത്തിന്റെ ലാന്‍ഡിങിനിടെ സംഭവിച്ച വ്യതിയാനമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാഴ്‌ച മൂടിയതു കാരണം ഒരു തവണ ലാന്റിഗിനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞതിനു ശേഷം പൈലറ്റ് നടത്തിയ രണ്ടാമത്തെ ശ്രമമാണ് അപകടത്തിന് വഴിവെച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള അപകടം പതിവായിട്ടും അത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യാന്‍ അധികൃതര്‍ തുനിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കരിപ്പൂരിലേതു പോലെയുള്ള ടേബിള്‍ ടോപ് വിമാനതാവളങ്ങള്‍ അപകട സാധ്യതയില്‍ ഏറെ മുന്നിലാണ്. 2010ല്‍ മംഗളൂരൂവിലെ ടേബിള്‍ ടോപ് വിമാനതാവളത്തിലും സംഭവിച്ചത് സമാനമായ ദുരന്തമായിരുന്നു. കരിപ്പൂരില്‍ ലാന്റിംഗ് സമയത്ത് അപകടത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്ട്ടിലുണ്ടായിരുന്നെങ്കി
കരിപ്പൂരില്‍ ഇതിന് മുമ്പ് പല തവണ അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് ഒരു കൂട്ടം മനുഷ്യരെ ദുരതന്തത്തിലേക്ക് നയിച്ചത്. ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ തെന്നിയ സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. 2014 മുതല്‍ 2019 വരെ ഇവിടെ ഇത്തരത്തിലുള്ള പല അപകടങ്ങളുണ്ടായി. അപ്പോഴൊന്നും ആളപായം സംഭവിച്ചിരുന്നില്ല എന്നതുകൊണ്ടാകാം അടിയന്തിരമായി നടപ്പിലാക്കേണ്ട അപകട നിവാരണ മാര്‍ഗങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ മെല്ലെപോക്ക് സമീപനം സ്വീകരിച്ചത്.
വലിയ അപകടത്തിന് കാരണമാകാവുന്ന പിഴവുകള്‍ വിദഗ്‌ധര്‍ ചൂണ്ടികാട്ടിയാല്‍ പോലും അത് തിരുത്താനുള്ള ശ്രമം നടക്കുന്നത് നമ്മുടെ നാട്ടില്‍ മിക്കപ്പോഴും എന്തെങ്കിലും ആളപായം സംഭവിച്ചതിനു ശേഷം മാത്രമായിരിക്കും. റോഡില്‍ ഉണ്ടാകുന്ന കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് അപായം സംഭവിക്കുമ്പോള്‍ മാത്രമാണല്ലോ പലപ്പോഴും നേരത്തെ ചെയ്യാമായിരുന്ന കുഴിയടക്കല്‍ നടപടിക്ക് അധികൃതര്‍ മുതിരാറുള്ളത്. അത്തരം ഉദാസീനത തന്നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ദുരന്തത്തിനും വഴിവെച്ചത്.