തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടർച്ചയായ ശ്രമത്തിൻെറ ഭാഗമായാണ് സെക്രട്ടറിയേറ്റിന് തീവെച്ചതെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്നു.
കാബോർഡുകളിലും റാക്കിലും അലമാരയിലും മേശയിലും എല്ലാമുള്ള പേപ്പറുകൾ നീക്കം ചെയ്യണമെന്നും കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ നിന്നും തീപടരുന്നത് ശ്രദ്ധിക്കണമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. അല്ലെങ്കിൽ ആരോഗ്യവകുപ്പ് മുഖേനെ നീക്കം ചെയ്യുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സർക്കുലറും. അഗ്നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റേതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
ഇത്രയും മുൻകരുതലെടുത്തിട്ടും എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത്? കൊവിഡ് കാരണം പ്രോട്ടോകോൾ ഓഫീസ് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നെന്നാണ് ഇപ്പോൾ പറയുന്നത്. അവിടെ ആന്റിജൻ ടെസ്റ്റ് ആർക്കൊക്കെ നടത്തി? ആരൊക്കെ പൊസിറ്റീവായി? മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖിന് പൊസിറ്റീവാണോ? അദ്ദേഹം ആശുപത്രിയിലാണോ? സെക്രട്ടറിയേറ്റിലെ ഇത്രയും പ്രധാനപ്പെട്ട ഓഫീസ് അടച്ചിട്ടും എന്തുകൊണ്ട് മാദ്ധ്യമങ്ങളെ അറിയിച്ചില്ല? അടച്ചിട്ട ഓഫീസിൽ എങ്ങനെ സി.പി.എം അനുഭാവികളായ രണ്ട് ഉദ്യോഗസ്ഥൻമാർ മാത്രം എത്തി? അവർക്ക് കൊവിഡ് ബാധകമല്ലേ? തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നത്? അച്ഛൻ പത്തായത്തിലില്ലെന്ന് പറയുന്ന പോലെയാണ് ഇത്.
സെക്രട്ടറിയേറ്റിലെ കൊൺഫിഡൻഷ്യൽ ഫയലുകളൊന്നും ഇ-ഫയലുകളല്ല. അങ്ങനെയായിരുന്നെങ്കിൽ മുഖ്യമന്ത്രിയോടൊപ്പം ആരൊക്കെ വിദേശത്ത് പോയെന്നും വിദേശത്ത് നിന്നും ആരൊക്കെ ഇങ്ങോട്ട് വന്നെന്നും മനസിലാക്കാൻ ഇ-ഫയലിന്റെ നമ്പർ നോക്കിയാൽ പോരേയെന്നും അദ്ദേഹം ചോദിച്ചു. നിരവധി വിവാദങ്ങളുടെ കേന്ദ്രമാണ് പ്രോട്ടോകോൾ ഓഫീസ്. സ്വർണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് ഇവിടെ തീവെച്ചത്. ഈ കാര്യങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ചെരുപ്പ് തൂക്കുന്ന ചീഫ് സെക്രട്ടറി എന്തിനാണ് സെക്രട്ടറിയേറ്റിൽ നിന്നും മാദ്ധ്യമങ്ങളെ ഓടിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായിച്ച വിദേശ കമ്പനിക്ക് കരാർ കൊടുക്കാൻ കത്തയച്ച ചീഫ് സെക്രട്ടറിക്ക് ശമ്പളം കൊടുക്കുന്നത് എ.കെ.ജി സെന്റിറിൽ നിന്നാണോയെന്നും സുരേന്ദ്രൻ പരിഹസിച്ചു. സുരേന്ദ്രൻ എന്തിനാണ് ഇത്രയും പെട്ടെന്ന് സെക്രട്ടറിയേറ്റിൽ എത്തിയതെന്നാണ് ഇ.പി ജയരാജൻ ചോദിക്കുന്നത്. ആമസോൺ കാടുകൾക്ക് തീപിടിച്ചപ്പോൾ സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധിച്ചവർ തന്നെ ഇങ്ങനെ ചോദിക്കണം. തിരുവനന്തപുരത്തെ കള്ളസ്വാമിയുടെ കാറ് കത്തിയപ്പോൾ നിമിഷങ്ങൾക്കകം ഓടിയെത്തിയ മുഖ്യമന്ത്രി സ്വന്തം ഓഫീസിൽ തീപ്പിടുത്തം ഉണ്ടായിട്ട് ഒരു പത്രകുറിപ്പ് പോലും ഇറക്കാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.