Web Desk
ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം പോലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കസ്റ്റഡി മരണം നടന്ന പോലീസ് സ്റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സാത്താൻകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മജിസ്ട്രേറ്റിന്‍റെ അന്വേഷണത്തോട് സഹകരിക്കാതിരുന്നതിനെ തുടർന്നാണ് നടപടി.
കസ്റ്റഡി പീഡനത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. കസ്‌റ്റഡി കൊലപാതകത്തിൽ വൻ പ്രതിഷേധമാണ് തുത്തുക്കുടിയിൽ നടക്കുന്നത്. ലോക്‌ഡൗണിൽ കടയടക്കാൻ വൈകിയെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ജയ്‌രാജ്, മകൻ ബെനിക്‌സ് എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്റ്റേഷന്‍ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീധര്‍ അടക്കം മൂന്നുപേര്‍ സസ്പെന്‍ഷനിലാണ്.
ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിന് ജൂണ്‍ 19ന് രാത്രിയാണ് ജയ്‌രാജ്, മകൻ ബെനിക്‌സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോവിൽപെട്ടി സബ്‌ജയിലിലേക്ക് മാറ്റി. 22ന് രാത്രി ബെനിക്സും പിറ്റേന്നു രാവിലെ ജയരാജും തളർന്നു വീഴുകയായിരുന്നു. ബെനിക്സ് ആശുപത്രിയിലെത്തുന്നതിനു മുൻപും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.