കൊൽക്കത്ത : ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം. ഹൗറയിലെ ആശുപ്രതിയിൽ സിടി സ്കാൻ മുറിയിൽ 14 വയസ്സുകാരിയെ ജീവനക്കാരൻ പീഡിപ്പച്ചതും ബീർകും ജില്ലയിൽ സർക്കാർ ആശുപത്രിയിൽ നഴ്സിനെ കയറിപ്പിടിച്ചതുമാണു പുതിയ സംഭവങ്ങൾ.
ഹൗറ സദർ ആശുപത്രിയിൽ ഇന്നലെ രാത്രിയാണു പെൺകുട്ടിയെ ലാബ് ടെക്നിഷ്യൻ അമൻ രാജ് പീഡിപ്പിച്ചത്. ന്യുമോണിയയ്ക്കു ചികിത്സ തേടിയെത്തിയ കുട്ടിയെ സിടി സ്കാൻ ചെയ്യണമെന്നു ഡോക്ടർമാർ നിർദേശിച്ചു. സ്കാനിങ് റൂമിലേക്കു കയറ്റിയ കുട്ടി തൊട്ടുപിന്നാലെ നിലവിളിച്ചു പുറത്തേക്ക് ഓടിയിറങ്ങി. ലാബ് ടെക്നിഷ്യൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നു കുട്ടി പറഞ്ഞു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളും മറ്റു കൂട്ടിരിപ്പുകാരും ചേർന്നു പിടികൂടി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബീർഭൂം ഇലമ്പസാറിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന നഴ്സിനെ ഷെയ്ഖ് അബ്ബാസുദ്ദീൻ എന്നയാൾ കയറിപ്പിടിക്കുകയായിരുന്നു. ചികിത്സ തേടിയാണ് ഇയാളെത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഉടനെ പ്രതിയെ അറസ്റ്റ് ചെയ്തു.