അധികാരത്തിലേറിയതിന് ശേഷം അധികം വൈകാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന സൃഷ്‌ടിച്ച വകുപ്പാണ് വിജിലന്‍സ്. അധികാര കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണമുന്നണിക്ക് ശക്തി തെളിയിക്കാനുള്ള അവസരമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും വിജിലന്‍സിന്റെ പേരിലാണ് മുഖ്യമന്ത്രി വീണ്ടും പുലിവാല് പിടിച്ചിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് തന്നെ വിജിലന്‍സിന്റെ രീതിയെ ചോദ്യം ചെയ്യുമ്പോള്‍ സമീപകാലത്തുണ്ടായ പ്രതിപക്ഷ ആരോപണങ്ങളേക്കാള്‍ ഈ വിഷയം ഗൗരവം ആര്‍ജിക്കുകയും ചെയ്യുന്നു.
2016ല്‍ അധികാരമേല്‍ക്കുമ്പോള്‍ വിജിലന്‍സിന്റെ തലപ്പത്ത് അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന ഉദ്യോഗസ്ഥന്‍ എന്ന പരിവേഷം നേടിയെടുത്ത ജേക്കബ് തോമസിനെ കൊണ്ടുവന്നത് `എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാലം കഴിഞ്ഞുവെന്ന സന്ദേശം നല്‍കുക എന്ന ഉദ്ദേശ്യം മുന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന തോമസ് ജേക്കബിനെ വിജിലന്‍സ് ഡയറക്‌ടറായി നിയമിച്ചതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ `മധുവിധു’ കഴിഞ്ഞതോടെ തോമസ് ജേക്കബ് വിമതനായി. വിവിധ വകുപ്പുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സി എന്ന നിലയില്‍ വിജിലന്‍സ് വകുപ്പ് തോമസ് ജേക്കബിന്റെ കീഴില്‍ `സ്വതന്ത്രമായി’ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. പിന്നീട് തോമസ് ജേക്കബ് സര്‍ക്കാരിന്റെ ശത്രുവായി മാറുന്നതും വിജിലന്‍സ് വീണ്ടും പഴയതു പോലെയാകുന്നതുമാണ് കണ്ടത്. ആ വകുപ്പിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടുന്ന രീതിയില്‍ ഇടക്കാലത്ത് വിജിലന്‍സിന്റെ ചുമതല ഡിജിപിയുടെ കീഴിലാകുക പോലും ചെയ്തു.
ആദ്യകാലത്ത് ചില ഉന്നത ഉദ്യോഗസ്ഥരാണ് വിജിലന്‍സിനെതിരെ തിരിഞ്ഞതെങ്കില്‍ ഇന്ന് ആ വകുപ്പിന്റൈ രീതികളെ ചോദ്യം ചെയ്യുന്നത് സുപ്രധാനമായ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെയാണ്. ധനവകുപ്പിന് കീഴിലുള്ള കെഎസ്‌എഫ്‌ഇയില്‍ നടത്തിയ റെയ്‌ഡിനെ തിരെ തോമസ് ഐസക് ആഞ്ഞടിച്ചത് `ആരുടെ വട്ടാണ് ഇത്’ പ്രകോപനം ഒളിച്ചുവെക്കാത്ത ചോദ്യത്തിലൂടെയാണ്. പ്രതിപക്ഷം നടത്തുന്ന ആയിരം ആരോപണങ്ങളേക്കാള്‍ ശക്തിയുണ്ട് മന്ത്രിസഭയിലെ ഒരു അംഗം ഉന്നയിക്കുന്ന ഈ ചോദ്യത്തിന്.
വിജിലന്‍സ് സര്‍ക്കാര്‍ സംവിധാനത്തിലെ പുഴുകുത്തുകളെ ഇല്ലാതാക്കാനുള്ള ഒരു ഓഡിറ്റിംഗ് സംവിധാനത്തിന്റെ സ്വഭാവത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട വകുപ്പ് ആണെന്നാണ് സങ്കല്‍പ്പം. പക്ഷേ ഒരു സര്‍ക്കാരിന്റെ കാലത്തും രാഷ്‌ട്രീയ നിയന്ത്രണമില്ലാതെ വിജിലന്‍സിന് പ്രവര്‍ത്തിക്കാന്‍ കഴിയാറില്ല. അല്ലെങ്കില്‍ ഒരു സര്‍ക്കാരും അതിന് അനുവദിക്കാറില്ല. സര്‍ക്കാരുകള്‍ തങ്ങളുടെ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി വിജിലന്‍സിനെ ഉപയോഗപ്പെടുത്താറുമുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിയെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ടി അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഉദാഹരണം. ഇങ്ങനെയൊക്കെയാണ് നാട്ടുനടപ്പെന്നിരിക്കെ വിജിലന്‍സിന്റെ `വട്ടി’നോട് ധനമന്ത്രിക്കു കടുത്ത രോഷം തോന്നുന്നത് സ്വാഭാവികമാണ്. നിലവില്‍ തന്നെ ദേശീയ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന സര്‍ക്കാരിനെ കുഴിയില്‍ ചാടിക്കുകയാണ് ഈ റെയ്‌ഡുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ അതേ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ചെയ്‌തിരിക്കുന്നത്.
പൊലീസ് നിയമ ഭേദഗതിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രതിരോധത്തിലാകുന്നതിനാണ് വിജിലന്‍സ് വിവാദം വഴിവെച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഏറ്റവും ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ളത് മുഖ്യമന്ത്രി കൈയാളുന്ന പൊലീസ്, വിജിലന്‍സ് വകുപ്പുകളുടെ പേരിലാണ്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രിയെ തന്നെ കുരുക്കിലാക്കിയതായാണ് ഇതുവരെയുള്ള അനുഭവം. അമിതാധികാര പ്രയോഗത്തിന്റെ ഭാഗമായി ഉണ്ടായ പൊലീസിന്റെ തേര്‍വാഴ്‌ചയെ മിക്കപ്പോഴും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്‌തത്. എന്നാല്‍ പൊലീസ് നിയമ ഭേദഗതിയുടെ കാര്യത്തില്‍ ആ പതിവുരീതിയുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അല്ലെങ്കില്‍ സിപിഎം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന്റെ പേരിലും പാര്‍ട്ടിക്ക് അകത്ത് ഉയരുന്ന ചോദ്യങ്ങള്‍ക്ക് തൃപ്‌തികരമായ മറുപടിയും പൊതുസ്വീകാര്യമായ പരിഹാരവും അദ്ദേഹം കണ്ടെത്തേണ്ടി വരും. ഉദ്യോഗസ്ഥരെ കയറൂരി വിടുന്നതിലെ പ്രത്യാഘാതങ്ങളെ കുറിച്ച് അദ്ദേഹത്തിന് വേണ്ടത്ര തിരിച്ചറിവ് ഉണ്ടാകാതെ പോയതാണ് ഈ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.


















