അടുത്ത യുഎസ് പ്രസിഡന്റ് ആയി ജോ ബൈഡന്‍ അധികാരമേല്‍ക്കുമെന്ന് വ്യക്തമായിട്ടും ചൈനയും റഷ്യയും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ തയാറാകാത്തത് അര്‍ത്ഥഗര്‍ഭമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്‌ട്രങ്ങള്‍ ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും അഭിനന്ദനം അറിയിക്കുമ്പോഴും രണ്ട് ആഗോള ശക്തികളായ ചൈനയിലെയും റഷ്യയിലെയും ഭരണാധികാരികള്‍ യുഎസ് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാന്‍ തയാറാകുന്നില്ല. ജോ ബൈഡന്‍ പ്രതിനിധീകരിക്കുന്ന ലിബറല്‍ ഡെമോക്രസിയുടെ രാഷ്‌ട്രീയത്തെ അംഗീകരിക്കാന്‍ തയാറാകാത്തവരാണ് ഈ മൗനം തുടരുന്നത്.
സാങ്കേതികമായി ഫലപ്രഖ്യാപനം ഉണ്ടാകേണ്ടതുണ്ടെന്നതാണ് ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന മൗനത്തിന് കാരണമായി പറയുന്നത്. എന്നാല്‍ 2016ല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് വൈകാതെ തന്നെ ട്രംപിനെ അഭിനന്ദനം അറിയിച്ചവരാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്‌മിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും.
ട്രംപിന്റെ ഏകാധിപത്യ സമീപനത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന രണ്ട് ഭരണാധികാരികളാണ് പുട്ടിനും ഷി ചിന്‍പിങ്ങും. 2016ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണെ തോല്‍പ്പിക്കാന്‍ റഷ്യന്‍ സൈബര്‍ പോരാളികള്‍ ഹാക്കിങ് നടത്തിയെന്ന് കരുതുന്നവരാണ് ഡെമോക്രാറ്റുകള്‍.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്‌മിര്‍ പുട്ടിന്‍ ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളാണെങ്കിലും അവിടെ നിലനില്‍ക്കുന്നത് ജനാധിപത്യത്തിന്റെ മറവിലുള്ള ഏകാധിപത്യമാണ്. തനിക്കും തന്റെ വിശ്വസ്‌തര്‍ക്കും അധികാരത്തില്‍ തുടരാനായി ഭരണഘടാന ഭേദഗതി ഉള്‍പ്പെടെയുള്ള വഴിവിട്ട നടപടികള്‍ ചെയ്‌ത പുട്ടിന്‍ റഷ്യ അടക്കിഭരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. റഷ്യന്‍ ചാരസംഘടനയായ കെജിബിയിലെ ഓഫീസര്‍ ആയിരുന്ന പുട്ടിനെ `അഭിവന സാര്‍’ എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്.
ചൈന ജനാധിപത്യത്തെ ഔദ്യോഗികമായി പോലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് ഏകാധിപത്യം നിലനിര്‍ത്തുന്ന രാജ്യമാണ്. ലിബറല്‍ ഡെമോക്രസിയുടെ ശക്തരായ വക്താക്കളായ ഡെമോക്രാറ്റുകളുടെ നേതാവ് ജോ ബൈഡനേക്കാള്‍ അവര്‍ ആശയപരമായി അടുത്തുനില്‍ക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെയും ജനവിധിയെയും പോലും ചോദ്യം ചെയ്യുന്ന ട്രംപിനോടാണ്.
അതേ സമയം ട്രംപ് ഭരണകാലത്ത് യുഎസുമായുള്ള റഷ്യയുടെയും ചൈനയുടെയും ബന്ധം മോശമാവുകയാണ് ചെയ്‌തത് എന്നത് ഒരു വിരോധാഭാസമായി തോന്നാം. ചൈനയുടെ ലോകനമ്പര്‍ വണ്‍ ആകുക എന്ന ലക്ഷ്യത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ചെയ്‌തത്. റഷ്യയുമായുള്ള യുഎസിന്റെ ബന്ധം ശീതയുദ്ധ കാലത്തേതിന് സമാനമാം വിധം വഷളാകുകയാണ് ചെയ്‌തത്.
ചില വിചിത്ര നിലപാടുകളുടെ അടിസ്ഥാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് വ്യാപാരയുദ്ധത്തിന് തുടക്കം കുറിച്ചതെങ്കിലും പുതിയ യുഎസ് പ്രസിഡന്റ് അത് കൂടുതല്‍ ശക്തമായി തുടരാനാണ് സാധ്യത. വ്യാപാരയുദ്ധത്തിന് കോവിഡ് അനന്തര കാലത്ത് വന്ന രാഷട്രീയ വകഭേദം കുറെക്കൂടി ഉള്‍ക്കൊള്ളാനാകുക ഡെമോക്രാറ്റുകള്‍ക്കായിരിക്കും. റഷ്യയും ബൈഡന്‍ വരുന്നതോടെ യുഎസുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഡെമോക്രാറ്റ് പ്രസിഡന്റ് ആയ ഒബാമയുടെ കാലത്ത് സിറിയന്‍ പ്രശ്‌നത്തിന്റെ പേരില്‍ റഷ്യ യുഎസുമായി ഇടഞ്ഞിരുന്നു. പൊതുവേദികളില്‍ കണ്ടുമുട്ടുമ്പോള്‍ ഹസ്‌തദാനം ചെയ്യാന്‍ പോലും തയാറാകാതിരുന്ന ഇരുവരും ശത്രുതയിലായിരുന്നു.
അതുകൊണ്ടാണ് യുഎസിലെ ഭരണമാറ്റത്തോട് ഊഷ്‌മളമായി പ്രതികരിക്കാന്‍ അവര്‍ തയാറാകാത്തത്. 2016ല്‍ റിപ്പബ്ലിക്കന്‍ ആയ ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ചൈനക്കും റഷ്യക്കും പല പ്രതീക്ഷകളുമുണ്ടായിരുന്നു. ട്രംപ് തങ്ങളുടെ സുഹൃത്ത് ആകുമെന്ന വിശ്വാസമായിരുന്നു ഇരുരാജ്യങ്ങള്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ട്രംപ് ആ പ്രതീക്ഷകളില്‍ നിന്ന് വ്യത്യസ്‌തമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ റഷ്യക്കും ചൈനക്കും പ്രതീക്ഷകളൊന്നുമില്ല.