തിരുവനന്തപുരം: യുഡിഫ് എംഎൽഎമാർ കള്ളപ്പണ സംഘത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. 88 ലക്ഷം രൂപയുടെ കള്ളപ്പണമാണ് ആദായനികുതിവകുപ്പ് ഇന്നലെ കൊച്ചിയിൽ നടന്ന റെയ്‌ഡിൽ പിടിച്ചെടുത്തത്. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആദായനികുതി ഉദ്യോഗസ്ഥരെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു എന്ന വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ, താൻ ഓടിയിട്ടില്ലെന്നും റെയ്ഡ് നടന്ന കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും സ്ഥിരീകരിച്ച പി ടി തോമസ് എംഎൽഎ, കള്ളപ്പണ ഇടപാടുകാരുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. തീർത്തും അപമാനകരമായ സംഭവമാണിത്. ഒരു എംഎൽഎ നേരിട്ട് കള്ളപ്പണ ഇടപാടിൽ പങ്കാളികളവുകയാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഇത്തരം ഇടപാടുകളിൽ ഒരു എം എൽ എ നേരിട്ട് പങ്കാളിയാകുക എന്നത് ഗുരുതരമായ തെറ്റാണ്. സത്യപ്രതിജ്ഞ ലംഘനമാണ്. മഞ്ചേശ്വരം എം എൽ എ കമറുദീനെതിരെയുള്ള നിരന്തരമായ പരാതികൾക്ക് പുറമെയാണ് ഇങ്ങനൊരു കേസും. അമ്പത്തിലധികം പരാതികളാണ് കമറുദീനെതിരെ പുറത്തുവന്നത്. കള്ളപ്പണമിടപാടും കള്ളക്കടത്തും തട്ടിപ്പും എല്ലാം യുഡിഫ് ജനപ്രതിനിധികൾ, തങ്ങളുടെ ഒരു അവകാശമായി കൊണ്ടുനടക്കുകയാണ്. പിടിച്ചെടുത്ത പണം എണ്ണുമ്പോൾ എം എൽ എ ഉണ്ടായിരുന്നു, എം എൽ എയെ വിളിച്ചുവരുത്തിയത് റിയല്‍ എസ്റ്റേറ്റുകാരനാണെന്നുമുള്ള സ്ഥലം ഉടമയുടെ വെളിപ്പെടുത്തൽ, പി ടി തോമസ് എം എൽ എ യുടെ വാദം വസ്തുത വിരുദ്ധമാണ് എന്ന് തെളിയിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളും ബിനാമി ഇടപാടുകളും അന്വേഷിക്കണം. സംഭവത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.