Web Desk
കോവിഡ് ഐസലേഷൻ വാർഡിൽനിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം തിരികെയെത്തിച്ചശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽപോയശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാർ ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മദ്യാസക്തിയുള്ള ഇദ്ദേഹം മദ്യം വാങ്ങുന്നതിനായി തമിഴ്നാട്ടില്‍ പോയിരുന്നു. അങ്ങനെയാകാം രോഗബാധയുണ്ടായതെന്നാണു കരുതുന്നത്.