ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് കരാര്‍ ഒപ്പിട്ടതോടെ തുടക്കം കുറിക്കുന്നത് പുതിയൊരു ചരിത്രത്തിന്. പുതിയൊരു മധ്യ പൂര്‍വേഷ്യയുടെ ഉദയമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരിത്ര നിമിഷത്തെ വിശേഷിപ്പിച്ചത്. ഭിന്നതയുടെയും സംഘര്‍ഷങ്ങളുടെയും ദശാബ്ദങ്ങള്‍ക്കുശേഷം പുതിയൊരു ഉദയമുണ്ടായിരിക്കുന്നുവെന്ന് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു.
എല്ലാ വിശ്വാസങ്ങളിലുംപെട്ട മനുഷ്യര്‍ക്ക് സമാധാനത്തോടെയും അഭിവൃദ്ധിയോടെയും കഴിയാന്‍ സാഹചര്യമൊരുക്കിയത് മൂന്നു രാജ്യങ്ങളുടെയും നേതാക്കളുടെ ധീരമായ ചുവടുവെപ്പാണ്. പരസ്പരം എംബസികള്‍ സ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയമിക്കുകയും വ്യാപാരം, സുരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ സഹകരിക്കുകയുമാണ് കരാറിലൂടെ സാധ്യമാകുന്നത്.
സെപ്റ്റംബര്‍ 11നാണ് ബഹ്റൈനും ഇസ്രായേലും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇൗസ ആല് ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. ഇസ്രായേലും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ആഗസ്റ്റ് 13നാണുണ്ടായത്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈന്‍. ഈജിപ്തും ജോര്‍ഡനും നേരത്തേതന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.











