കണ്ടെയ്‌ന്‍മെന്റ് സോണുകളുടെ വ്യാപ്‌തി നിശ്ചയിക്കുന്ന രീതി മാറ്റിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കോവിഡ് പോസിറ്റീവ് ആയ ആളിന്റെ പ്രൈമറി, സെക്കന്ററി കോണ്‍ടാക്‌ടുകള്‍ കണ്ടെത്തിയാല്‍ ആ സ്ഥലം പ്രത്യേകമായി രേഖപ്പെടുത്തുകയും ആ പ്രദേശം കണ്ടെയ്‌ന്‍മെന്റ് മേഖലയാക്കുകയും ചെയ്യുകയാണ് ഇനി മുതലുള്ള രീതി. കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ ഈ രീതി സഹായകമാകും.
നിലവില്‍ പ്രഭവകേന്ദ്രം തിരിച്ചറിയപ്പെടാത്ത പോസിറ്റീവ് കേസ് കണ്ടെത്തിയാല്‍ രോഗി താമസിക്കുന്ന വാര്‍ഡ് മുഴുവനായി കണ്ടെയ്‌ന്‍മെന്റ് സോണാക്കി തിരിക്കുന്നതാണ് രീതി. ഇത് മൂലം വാര്‍ഡില്‍ ഒരു കോവിഡ് പോസിറ്റീവ് കേസ് മാത്രമേയുള്ളൂവെങ്കില്‍ പോലും ആ വാര്‍ഡിലെ ജനങ്ങള്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയരാകും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒഴികെ ആര്‍ക്കും ജോലിക്കായി കണ്ടെയ്‌ന്‍മെന്റ് സോണില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമില്ല. ജോലിക്ക് പോകാന്‍ സാധിക്കാത്തത് മൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലാകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.
ഒരു വാര്‍ഡിന്റെ ഒരു ഭാഗത്ത് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയ ആളിന്റെയും പ്രൈമറി, സെക്കന്ററി കോണ്‍ടാക്‌ടുകളുടെയും വാസസ്ഥലമെങ്കില്‍ ആ ഭാഗം മാത്രം കണ്ടെയ്‌ന്‍മെന്റ് സോണാക്കി തിരിക്കുന്നതാണ് പുതിയ രീതി. കൃത്യമായി മാപ്പ് തയാറാക്കി ആയിരിക്കും കണ്ടെയ്‌ന്‍മെന്റ് സോണാക്കി തിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്. ഇത് നിയന്ത്രണ വിധേയമാകുന്ന ആളുകളുടെ എണ്ണം കുറയ്‌ക്കാന്‍ സഹായകമാകും.
കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ഉള്ളവരോട് കുറെക്കൂടി അനുഭാവപൂര്‍വം പെരുമാറാന്‍ അധികാരികളും പൊലീസും തയാറാകേണ്ടതുണ്ട്. കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ കഴിയുന്നവരോട് പൊലീസ് പ്രാകൃതമായി പെരുമാറുന്നുവെന്ന പരാതി പലയിടത്തു നിന്നും ഉയരുന്നുണ്ട്. ഇത്രയും മാസങ്ങളായി പൊലീസും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരും സര്‍ക്കാര്‍ മെഷിണറിയും എല്ലാം ചേര്‍ന്ന് നേടിയെടുത്ത ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ മേന്മയില്‍ കളങ്കം പടര്‍ത്തുന്ന രീതിയില്‍ ഇത്തരം പരാതികള്‍ ആവര്‍ത്തിക്കാന്‍ ഇടം കൊടുക്കരുത്. കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ പൊലീസും വൊളന്റിയര്‍മാരും വീടുകളില്‍ സാധനങ്ങളെത്തിക്കുമെന്നാണ് ഇന്നും മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകളായി വേര്‍തിരിക്കപ്പെട്ട ചില സ്ഥലങ്ങളില്‍ ഇത്തരം സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
കോവിഡ് നിയന്ത്രിക്കുന്നതില്‍ രണ്ടാം ഘട്ടത്തില്‍ വീഴ്‌ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചതും സ്വാഗതാര്‍ഹമാണ്. പലയിടത്തും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാന്‍ തയാറാകാത്തത് രോഗത്തിന്റെ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്നത് അദ്ദേഹം ചൂണ്ടികാട്ടിയത് ശരിയാണ്. അതേ സമയം സാമൂഹിക അകലം പാലിക്കാനുള്ള എല്ലാ സന്നദ്ധതയുള്ളവര്‍ക്കും അത് സാധിക്കാതെ പോകുന്ന സാഹചര്യങ്ങളുമുണ്ട്. ഉദാഹരണം ആശുപത്രികള്‍ തന്നെ. രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ആശുപത്രികളില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെ ആളുകള്‍ ക്യൂ നില്‍ക്കുകയും അടുത്ത് ഇടപഴകുകയും ചെയ്യുന്നത് നിയന്ത്രിക്കാനോ ബോധവല്‍ക്കരിക്കാനോ മിക്കപ്പോഴും ശ്രമങ്ങളില്ല. ബസ് സ്റ്റോപ്പില്‍ സാമൂഹിക അകലം പാലിക്കാതെ നില്‍ക്കുന്നവരുടെ പേരില്‍ കേസ് എടുക്കുന്നതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കുന്നതിനുള്ള കര്‍ക്കശമായ ഏര്‍പ്പാടുകളാണ്. ടെസ്റ്റുകളുടെ ഫലം വൈകുന്നതും രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നതിന് കാരണമാകുന്നത്.