English हिंदी

Blog

images

രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ഗവേഷണ കേന്ദ്രത്തിന്‌ ആര്‍എസ്‌എസ്‌ താത്വികാചാര്യനായ ഗോള്‍വാള്‍ക്കറുടെ പേരിട്ടതിന്റെ പേരില്‍ ഒരു വിവാദം പുകയുകയാണ്‌. ജനാധിപത്യ വിരുദ്ധരും ഹിന്ദുരാഷ്‌ട്ര വാദികളുമായ തങ്ങളുടെ നേതാക്കളെ വെള്ളം പൂശാനുള്ള ബിജെപി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ്‌ ഈ നടപടി.

മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയേന്ന കേസില്‍ അകപ്പെട്ട വീര്‍സവാര്‍ക്കറുടെ ചിത്രം പാര്‍ലമെന്റില്‍ രാഷ്‌ട്രനിര്‍മാണത്തിന്‌ സംഭാവന ചെയ്‌ത ഉന്നതരായ നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം പതിപ്പിച്ചപ്പോഴും സംഘ്‌പരിവാറിന്റെ ഈ അജണ്ടയാണ്‌ വെളിപ്പെട്ടത്‌. യഥാര്‍ത്ഥത്തില്‍ ഹിന്ദു രാഷ്‌ട്രം എന്ന ജനാധിപത്യ വിരുദ്ധമായ ലക്ഷ്യത്തില്‍ തങ്ങളുടെ രാഷ്‌ട്രീയത്തിന്‌ അടിത്തറ പാകിയ ആര്‍എസ്‌എസിന്റെ നേതാക്കളുടെ ജീവചരിത്രങ്ങള്‍ ഒരിക്കലും ജനാധിപത്യത്തെ മാനിക്കുകയും അതിന്റെ ബഹുസ്വരതയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ആധുനിക മുഖ്യധാരാ സമൂഹത്തിന്‌ പ്രചോദനമോ മാതൃകയോ അല്ല. വര്‍ഗീയ തീവ്രവാദികള്‍ക്ക്‌ സമാനരായ ഇവരെ ചരിത്രത്തിലെ മഹാന്മാരുടെ അണിയില്‍ നിരത്തുക എന്നതാണ്‌ തങ്ങളുടെ രാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക്‌ പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജ്യം ഭരിക്കുന്ന ബിജെപിയുടെ അജണ്ട. ചരിത്രം തിരുത്തിയും ഭേദഗതി ചെയ്‌തും അവര്‍ ആ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നു.

Also read:  ഫുട്‌ബോള്‍ ഇതിഹാസത്തിന്‌ വിട

ആര്‍എസ്‌എസിന്റെ പ്രത്യയശാസ്‌ത്രം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചിട്ടുള്ള ഗോള്‍വാള്‍ക്കറുടെ പേര്‌ ഒരു ശാസ്‌ത്ര സാങ്കേതിക ഗവേഷണ കേന്ദ്രത്തിന്‌ നല്‍കുന്നത്‌ കേവലം നിരുപദ്രവകരമായ പ്രവൃത്തിയായി കാണാനാകില്ല. ഹിന്ദു ബനാറസ്‌ സര്‍വകലാശാലയില്‍ സുവോളജി അധ്യാപകനായിരുന്ന ഗോള്‍വാള്‍ക്കറുടെ പേര്‌ ശാസ്‌ത്ര സാങ്കേതിക ഗവേഷണ കേന്ദ്രത്തിന്‌ നല്‍കുന്നതില്‍ എന്താണ്‌ തെറ്റാണെന്നാണ്‌ സംഘ്‌പരിവാര്‍ നേതാക്കളുടെ ചോദ്യം. ഗോള്‍വാള്‍ക്കര്‍ സുവോളജി അധ്യാപകനായിരുന്നു എന്നതു കൊണ്ടു മാത്രം ശാസ്‌ത്രവാദിയാകുന്നില്ല. അധ്യാപക ജീവിതത്തില്‍ ശാസ്‌ത്രമാണ്‌ അദ്ദേഹം പഠിപ്പിച്ചതെങ്കിലും അധ്യാപകേതര ജീവിതത്തില്‍ ശാസ്‌ത്രവിരുദ്ധമായ കാര്യങ്ങള്‍ക്ക്‌ പ്രചാരം നല്‍കാനാണ്‌ അദ്ദേഹം ഏറിയ സമയവും ചെലവഴിച്ചത്‌. യാദൃശ്ചികമായി അദ്ദേഹം ശാസ്‌ത്ര പഠനത്തില്‍ എത്തിപ്പെട്ടതാകാനേ തരമുള്ളൂ. ശാസ്‌ത്രം അദ്ദേഹത്തിന്‌ പ്രധാനമായിരുന്നുവെങ്കില്‍ ശാസ്‌ത്രീയ വീക്ഷണത്തിന്‌ ഒരിക്കലും അംഗീകരിക്കാനാകാത്ത ചാതുര്‍വര്‍ണ്യത്തിനും ബ്രാഹ്മണ്യത്തിനും ഹിന്ദുരാഷ്‌ട്ര വാദത്തിനും പ്രത്യയശാസ്‌ത്ര പരമായ നീതികരണങ്ങള്‍ ചമക്കാന്‍ അദ്ദേഹം മുതിരുമായിരുന്നില്ല.

Also read:  കോവിഡ്‌ കാലത്തും വെറുപ്പിന്റെയും പകപോക്കലിന്റെയും രാഷ്‌ട്രീയത്തിന്‌ മാറ്റമില്ല

അംഗീകൃത ശാസ്‌ത്രജ്ഞന്‍മാര്‍ പോലും സാമാന്യബോധത്തെ ചോദ്യം ചെയ്യും വിധം കല്‍പ്പിത കഥകളെ ശാസ്‌ത്രവുമായി കൂട്ടികെട്ടാന്‍ ശ്രമിക്കുന്ന കാലമാണ്‌ ഇത്‌. ശാസ്‌ത്ര കോണ്‍ഗ്രസുകളില്‍ അവര്‍ ഉന്നയിക്കുന്ന കണ്ടെത്തലുകള്‍ കണ്ണടച്ച്‌ പിന്തുടരാന്‍ ശ്രമിച്ചാല്‍ ശാസ്‌ത്രവിദ്യാര്‍ത്ഥികള്‍ അവരല്ലാതായി മാറും. ആ വിധം ശാസ്‌ത്രത്തെ അശാസ്‌ത്രീയതയുമായി കണ്ണിചേര്‍ക്കാനാണ്‌ അംഗീകൃത ശാസ്‌ത്രജ്ഞന്‍മാര്‍ പോലും ശ്രമിക്കുന്നത്‌. സംഘ്‌പരിവാര്‍ രാഷ്‌ട്രീയം വിവിധ തുറകളിലേക്ക്‌ അരിച്ചിറങ്ങുന്നതിന്റെ അപകടമാണ്‌ ഈ ശാസ്‌ത്രജ്ഞര്‍ തികഞ്ഞ അസംബന്ധം നിറഞ്ഞ വാദങ്ങളിലൂടെ വെളിപ്പെടുത്തുന്നത്‌. ഗോള്‍വാള്‍ക്കറെയും വീര്‍സവാര്‍ക്കറിനെയുമൊക്കെ ശാസ്‌ത്രവാദികളായി മാറ്റാന്‍ ശാസ്‌ത്രഗ്രന്ഥങ്ങളേക്കാള്‍ അമൂല്യമണ്‌ ഉപനിഷത്തുകളും ബ്രാഹ്മണ്യത്തെ അരക്കിട്ടുറപ്പിക്കുന്ന തത്വശാസ്‌ത്രങ്ങളുമെന്ന്‌ വാദിക്കുന്ന ഇക്കൂട്ടര്‍ക്ക്‌ യാതൊരു തടസവുമില്ല.

Also read:  ഉദ്യോഗാര്‍ത്ഥികളേ, ആ കട്ടില്‍ കണ്ട്‌ പനിക്കേണ്ട....

ശാസ്‌ത്രത്തെ ഉയര്‍ത്തികാട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ബയോടെക്‌നോളജി ഗവേഷണ കേന്ദ്രത്തിന്റെ നാമകരണത്തെ ഉപരിതലസ്‌പര്‍ശിയായ വിവാദമായി ചുരുക്കി കാണരുത്‌. അങ്ങനെ ചെയ്യുകയും ഈ വിവാദത്തോട്‌ നിസ്സംഗത പ്രകടിപ്പിക്കുകയും ചെയ്‌താല്‍ നാളെ ശാസ്‌ത്ര പഠിതാക്കളുടെ സിലബസ്‌ പോലും ശാസ്‌ത്രവിരുദ്ധ ആശയങ്ങളാല്‍ കുത്തിനിറക്കപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നത്‌ നോക്കിനില്‍ക്കേണ്ടി വരും.