കേന്ദ്രസര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നത് സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നതിനാണ് വഴിയൊരുക്കുന്നത്. വരവിലെയും ചെലവിലെയും ഈ അന്തരത്തിന് സര്‍ക്കാരിന്റെ വഴിപിഴച്ച നയങ്ങളും കാരണമാണ്.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവിന് വഴിവെച്ചുകൊണ്ട് കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിക്ക് മുതിര്‍ന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി സ്വീകരിച്ച ഈ നടപടി കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായത്? ഒരു വര്‍ഷത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകുന്നത് സര്‍ക്കാരിന്റെ ഖജനാവില്‍ വലിയൊരു വിള്ളല്‍ വീഴ്‌ത്തി എന്നതു മാത്രമാണ് ഈ നടപടി കൊണ്ടുണ്ടായ പ്രയോജനം എന്നാണ്.
കോര്‍പ്പറേറ്റ് നികുതിയിലെ ഇളവ് മൂലം 1.45 കോടി രൂപയാണ് നികുതി ഇനത്തില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം സംഭവിക്കുന്നത്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 22 ശതമാനമായി കുറച്ച് വ്യവസായ മേഖലക്ക് നല്‍കിയ കൈതാങ്ങ് പുതിയ മൂലധന നിക്ഷേപങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുവഴി തൊഴിലവസരങ്ങളും ഉപഭോഗവും വളര്‍ച്ചയും മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയോടെ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഫലവത്തായില്ലെന്ന് മാത്രമല്ല, രാജ്യത്തെ സമ്പദ്‌ഘടന നേരിടുന്ന പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്തു.
കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്‌ക്കുന്നതിന് പകരം ഡിമാന്റ് ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. സര്‍ക്കാരിന് വരുന്ന അധിക ചെലവ് ഉപഭോഗത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായ ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനാണ് ഉപയോഗപ്പെടുത്തേണ്ടിയിരുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡിമാന്റ് ശക്തിപ്പെടുത്തുന്നതിന് സഹായകമായത് ദേശീയ തൊഴില്‍ ഉറപ്പു പദ്ധതിയായിരുന്നു. 2019 ജനുവരിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ വോട്ട് ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍ കുന്നതു പോലു ള്ള ഗിമ്മിക്കുകള്‍ കാട്ടിയ സര്‍ക്കാര്‍ പക്ഷേ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉത്തേജനം നല്‍കുന്ന യാതൊരു നടപടിയും സ്വീകരിക്കാന്‍ മുതിര്‍ന്നില്ല. കോര്‍പ്പേറ്റ് നികുതി വെട്ടിക്കുറയ്‌ക്കുന്ന നടപടി സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലായിരിക്കുമ്പോള്‍ മാത്രം സ്വീകരിക്കേണ്ടതായിരുന്നുവെന്നും പകരം ജിഎസ്‌ടി (ചരക്കു സേവന നികുതി) യില്‍ ഇളവ് നല്‍കിയിരുന്നുവെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂടുന്നതിനും ഉപഭോഗം മെച്ചപ്പെടുന്നതിനും സഹായകമാകുമായിരുന്നുവെന്നുമാണ് വിദഗ്‌ധ മതം. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ അതിന്റെ ഗുണഫലങ്ങള്‍ ഈ കോവിഡ് കാലത്ത് സമ്പദ്‌ഘടനയുടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് പ്രയോജനപ്പെടുമായിരുന്നു.
ജനങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഡിമാന്റ് ശക്തിപ്പെടുത്തുകയും അതു വഴി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെ യ്യുന്നതിന് ധനകമ്മിയില്‍ വിട്ടുവീഴ്‌ചകള്‍ ചെയ്യാമെന്നാണ് മൈക്രോ ഇകണോമിക്‌സി ല്‍ ഊന്നുന്നവരുടെ വാദം. നോബല്‍ സമ്മാ ന ജേതാവും കഴിഞ്ഞ ലോക്‌സഭാ തിര ഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടന പ ത്രികയില്‍ ഇടം പിടിച്ച ന്യായ് പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നുമായ അഭിജിത് ബാനര്‍ജിയെ പോലുള്ളവര്‍ ഈ വാദമാണ് ഉന്നയിക്കുന്നത്.
സര്‍ക്കാര്‍ ധനകമ്മി സംബന്ധിച്ച കാര്‍ക്കശ്യത്തില്‍ ഇളവ് വരുത്തി, പക്ഷേ അത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു ഗുണവും ചെയ്‌തില്ല. മാക്രോ ഇകണോമിക്‌സിനെ കൈയൊഴി ഞ്ഞു, എന്നാല്‍ മൈക്രോ ഇകണോമിക്‌സി ന്റെ വഴിയേ എത്തിയുമില്ല. ആകെയൊരു സംബന്ധില്ലായ്‌മ. ഇതെന്ത് ഇകണോമിക്‌സ് എന്ന് വിദഗ്‌ധര്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് ഇകണോമിക്‌സിന്റെ ബാലപാഠം പോലും അറിയില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്. ഊബറും ഓലയും പോലുള്ള കോള്‍ ടാ ക്‌സി സേവനങ്ങള്‍ വ്യാപകമായതാണ് കാറുകള്‍ വേണ്ടത്ര വിറ്റുപോകാത്തതിന്റെ കാരണമെന്ന കണ്ടെത്തല്‍ മുമ്പൊരിക്കല്‍ നടത്തിയ വ്യക്തിയാണ് നമ്മുടെ ധനമന്ത്രി. ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്ന ധനമന്ത്രിയില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഫലപ്രദമായ നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതു തന്നെ മൗഢ്യമാണ്.