ആത്മനിര്‍ഭര്‍ പദ്ധതിയുടെ മൂന്നാം ഘട്ടമെന്ന നിലയില്‍ 2.65 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോവിഡും ലോക്‌ഡൗണും മൂലം മരവിച്ചു പോയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി വിവിധ മേഖലകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ധനമന്ത്രി മുന്നോട്ടുവെച്ചത്. അതേ സമയം രാജ്യം ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ ആത്മനിര്‍ഭര്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലും മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഉത്തേജനങ്ങളുടെ ഒരു പുകമറ സൃഷ്‌ടിക്കുന്നതിന് അപ്പുറം യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥക്ക് കരുത്ത് പകരുന്നതിന് ഈ പ്രഖ്യാപനങ്ങള്‍ അപര്യാപ്‌തമാണ്.
പ്രഖ്യാപനങ്ങളിലെ അതാര്യത ആത്മനിര്‍ഭര്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലും തുടരുന്നു. ഒന്നാം ഘട്ടത്തില്‍ ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് ആണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വാസ്‌ത വ വിരുദ്ധമായിരുന്നു. 20.97 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ ചെലവിടുന്നത് വെറും ഒന്നര ലക്ഷം കോടി രൂപ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികു തി വെട്ടിക്കുറച്ചപ്പോള്‍ പോലും 1.45 ലക്ഷം കോടി രൂപ സര്‍ക്കാരിന് ചെലവ് വന്നിരുന്നു. ഏതാണ്ട് അത്രയും തുക മാത്രമാണ് `ആത്മനിര്‍ഭര്‍’ പാക്കേജിന്റെ ആദ്യഘട്ടത്തില്‍ വരുന്ന സര്‍ക്കാരിന്റെ ചെലവ്. അതായത് ജിഡിപിയുടെ 1-1.2 ശതമാനം മാത്രം. ബാക്കിയെല്ലാം സര്‍ക്കാര്‍ സൃഷ്‌ടിച്ച പുകമറയാണ്. ജനങ്ങളെ വിഡ്‌ഢികളാക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു സര്‍ക്കാര്‍ നടത്തിയതെന്ന് ചുരുക്കം.
ബാര്‍ക്ലേയ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പാക്കേജിലെ ബാക്കി 19.47 ലക്ഷം രൂപ റിസ ര്‍വ് ബാങ്കിന്റെ ധനലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മുതല്‍ നേരത്തെ ബജറ്റി ല്‍ നീക്കിവെച്ച ചെലവുകള്‍ വരെയുള്ളതാണ്. അതെല്ലാം പാക്കേജിന്റെ കണക്കില്‍ ഉള്‍ പ്പെടുത്തിയാണ് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണി ല്‍ പൊടിയിട്ടത്. ഫെബ്രുവരി മുതല്‍ ധനലഭ്യത ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചുവരുന്നുണ്ട്. റിസര്‍വ് ബാങ്ക് ഇതുവരെ 8.01 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജനയ്‌ക്കായി നീക്കി വെച്ച 1.92 ലക്ഷം കോടി രൂപയും പാക്കേജില്‍ ഉള്‍പ്പെടും. പാക്കേജിന്റെ അഞ്ച് ശതമാനവും നേരത്തെ തന്നെ ബജറ്റില്‍ വകയിരുത്തിയിരുന്ന ചെലവുകളാണ്. സര്‍ക്കാരിന്റെ വായ്‌പാ ഗ്യാരന്റി സ്‌കീം, ഇന്‍ഷുറന്‍സ് സ്‌കീം തുടങ്ങിയവയാണ് പാക്കേജിലെ മറ്റ് ഇനങ്ങള്‍. ഇതും സര്‍ക്കാര്‍ ഉടന്‍ ചെലവു ചെയ്യുന്ന പദ്ധതികളല്ല. ബാര്‍ക്ലേയ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 1.5 ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ ചെലവ് കണക്കാക്കിയിരിക്കുന്നത് ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി അധികമായി വകയിരുത്തിയ 40,000 കോടി രൂപ ഉള്‍പ്പെടെയാണ്. സര്‍ക്കാരിന്റെ ഏറ്റവും വലിയ ചെലവ് ഇതാണ്. ബജറ്റില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവെച്ച 61,000 കോടി രൂപയ്‌ക്കു പുറമെയാണ് ഇത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ക്കു വേണ്ടി നീക്കിവെച്ച 1.7 ലക്ഷം കോടി രൂപ ഉള്‍പ്പെടുത്തിയാല്‍ മൊത്തം ചെലവ് 2.2 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പറയാം. പക്ഷേ ഈ പദ്ധതി നേരത്തെ തന്നെ പ്രഖ്യാ പിച്ചിരുന്നതാണ്. മാര്‍ച്ചിലാണ് ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
മൂന്നാം ഘട്ടത്തിലും ഇതുപോലെ കണക്ക് കൊണ്ടുള്ള കളിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 2.65 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇതില്‍ 1.47 ലക്ഷം കോടി രൂപയും പത്ത് വ്യവസായ മേഖലകകള്‍ക്ക് ഉല്‍പ്പാദന ബന്ധിത ആനുകൂല്യം നല്‍കാന്‍ വേണ്ടിയുള്ളതാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ടാണ് 1.47 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം നല്‍കുന്നത് 30,000 കോടി രൂപയുടെ ഇന്‍സെന്റീവ് മാത്രമാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയുടെ ചെലവാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഉത്തേജക സ്‌കീമിന്റെ വരുതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ ഏകദേശം 1.5 ലക്ഷം കോടി രൂപ മാത്രമാണ് മൂന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ ചെലവാക്കുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇത്തരമൊരു പാക്കേജ് കോവിഡ് കാലത്ത് ലോകത്ത് മറ്റൊരു സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ടാകില്ല. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വിമര്‍ശനങ്ങളോ വിശകലനങ്ങളോ നടത്താന്‍ മടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ നിഷ്‌ക്രിയത്വം ഇത്തരം കണക്കിലെ തട്ടിപ്പുകള്‍ക്ക് കുട പിടിക്കുകയും ചെയ്യുന്നു.