ദോഹ : ഖത്തറിലെ പ്രവാസി മലയാളി വനിതാ കൂട്ടായ്മയായ കേരള വുമൺസ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ (ക്വിഖ്) എട്ടാമത് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി (ഐസിബിഎഫ്)സഹകരിച്ചാണ് മേള.ഈ മാസം 18 മുതൽ 22 വരെ ഐസിബിഎഫിന്റെ തുമാമയിലെ ഓഫിസിലാണ് മേള നടക്കുന്നത്. ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ഉദ്ഘാടനത്തിലെ മുഖ്യാതിഥി. ഇത്തവണ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർഥിക്ക് പഠനത്തിനാവശ്യമായ ബുക്കുകളും സ്കൂൾ ഫീസും നൽകാനാണ് തീരുമാനമെന്ന് ക്വിഖ് ഭാരവാഹികൾ പറഞ്ഞു.
ഗ്രേഡ് 4 മുതൽ 12 വരെയുള്ള സിബിഎസ്ഇ സിലബസ് പുസ്തകങ്ങളാണ് മേളയിലുണ്ടാകുക. പാഠപുസ്തകങ്ങൾ, ഗൈഡുകൾ, റഫറൻസ് ബുക്കുകൾ, സ്റ്റോറി ബുക്കുകൾ തുടങ്ങി പതിനായിരത്തിലധികം പുസ്തകങ്ങളാണ് മേളയിലുണ്ടാകുക. വിദ്യാർഥികൾക്ക് സൗകര്യപ്രദമായി പുസ്തകം തിരഞ്ഞെടുക്കാൻ സ്കൂളുകളും ഗ്രേഡും തരംതിരിച്ചാണ് ക്രമീകരണം. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വിദ്യാർഥികൾക്കും തങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സൗജന്യമായി തന്നെ ഇവിടെ നിന്ന് കൊണ്ടുപോകാം. പഴയ പാഠ പുസ്തകങ്ങൾ മേളയിലേക്ക് സംഭാവനയായും നൽകാം. 18, 19 തീയതികളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയും 20 മുതൽ 22 വരെ വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെയുമാണ് മേളയിലേക്ക് പ്രവേശനം.
രണ്ടും മൂന്നും മക്കളുള്ള പ്രവാസി കുടുംബങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പഠനചെലവ് കുറയ്ക്കുന്നതിനുള്ള പിന്തുണയെന്നോണമാണ് സൗജന്യ പുസ്തകമേളയ്ക്ക് ക്വിഖ് തുടക്കമിട്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടായിരത്തോളം പ്രവാസി കുടുംബങ്ങൾക്കാണ് പ്രതിവർഷം ക്വിഖ് പുസ്തകമേള സഹായകമാകുന്നത്.
