കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കെ നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് മോഷ്ടിച്ച കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കപ്പലിൽ പെയിന്റിംഗ് തൊഴിലാളികളായ ബീഹാർ, രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്.
2019 സെപ്തംബറിലാണ് മോഷണം നടന്നത്.
ജോലിയിൽ നിന്ന് ഒഴിവാക്കാൻ കരാറുകാരൻ തീരുമാനിച്ചതിൽ പ്രതികാരമായാണ് മോഷണം. കരാറുകാരനുമായുള്ള തർക്കത്തെ തുടർന്നാണ് ഇവരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. മോഷ്ടിച്ച ഹാർഡ് ഡിസ്‌ക് എന്തു ചെയ്‌തെന്ന് വ്യക്തമായിട്ടില്ല.
നിർമ്മാണത്തിന്റെ ഭാഗമായി കപ്പലിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകളിൽ പരീക്ഷണത്തിനായി പ്രവർത്തിപ്പിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. 2.10 ലക്ഷം രൂപയോളം വിലമതിക്കുന്ന മൂന്നു ഹാർഡ് ഡിസ്‌കുകൾ, ആറ് റാമുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
കപ്പലിൽ ജോലി ചെയ്തവരുടെ വിരലടയാളം ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാജ്യസുരക്ഷാ വിഷയമായതിനാൽ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.