കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂവാറ്റുപുഴ, മലപ്പുറം സ്വദേശികളായ ആറു പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റു ചെയ്തു. കൈവെട്ട് കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അറസ്റ്റിലയാവരിൽ ഉൾപ്പെടുന്നു. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എ അറസ്റ്റു ചെയ്തവർ ഇതുവരെ പത്തു പേരായി.
മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, എ.എം. ജലാൽ, മലപ്പുറം സ്വദേശികളായ ഇ. സെയ്ദ് അലവി എന്ന ബാവ, പി. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെയാണ് അറസ്റ്റു ചെയ്തയത്. മുഹമ്മദ് അലി തൊടുപുഴ ന്യൂമാൻ കോളേജ് മുൻ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയായിരുന്നു. വിചാരണയിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അലിയെ വെറുതെ വിട്ടയച്ചിരുന്നു.
സ്വർണക്കടത്ത് ആസൂത്രകനായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെടി. റെമീസിൽ നിന്ന് സ്വർണം വാങ്ങിയവരാണ് എ.എം. ജലാലും സെയ്ദ് അലവിയും മുഹമ്മദ് ഷാഫിയും അബ്ദുവുമെന്ന് എൻ.ഐ.എ അറിയിച്ചു. സ്വർണം വാങ്ങാൻ ജലാലിനെ സഹായിച്ചത് മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയുമാണ്.
പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. റെബിൻസ് ഹമീദ്, കെ.ടി. റെമീസ് എന്നിവരുടെ വീടുകളും പരിശോധിച്ചു.
