കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ മേൽനോട്ടത്തിൽ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചു. കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏൽപ്പിച്ചത് ന്യായീകരിക്കാനാകില്ല. ആരോഗ്യ പ്രവർത്തകരിലെ രോഗബാധക്ക് കാരണം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്തിൽ സർക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐ.എം.എ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കോവിഡിന്റെ ആദ്യനാളുകളിൽ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആരോഗ്യ വിഷയത്തിൽ അറിവുള്ളവരെയാവണം സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏൽപ്പിക്കേണ്ടത്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണം. ക്ലസ്റ്ററാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീടുകൾ തോറും പരിശോധന നടത്തണം. പരിശോധനാ ഫലം കൃത്യമായി അറിയിക്കണം. റിവേഴ്‌സ് ക്വാറന്റയിനിന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം.
രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന പേരിൽ ആയുഷ് വകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങൾ അശാസ്ത്രീയമാണ്. ഇത് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിലപാട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.
