ന്യൂഡല്‍ഹി: സ്വകാര്യത പരമപ്രധാനമെന്ന് സുപ്രീംകോടതി. പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തു കൊണ്ടുളള ഹര്‍ജിയില്‍ സുപ്രീംകോടതി വാട്സാപ്പിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുളളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ജനങ്ങള്‍ക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്. അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ പറഞ്ഞു.
ആയിരം കോടി മൂലധനമുളള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കല്‍പ്പിക്കുന്നത്. നിങ്ങളുടെ പണത്തെക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്സാപ്പില്‍ നിന്ന് ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യതയെ കുറിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടെന്നും ഇന്ത്യയ്ക്ക് സമാനമായ ചട്ടം ഉണ്ടെങ്കില്‍ അത് പിന്തുടരുമെന്നും വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചു.
ഒരു സന്ദേശം അയച്ചാല്‍ അതിന്റെ ഉളളടക്കം മറ്റുളളവരിലേക്ക് എത്തുമെന്ന് ജനം ഭയക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ ഈ ഭയം യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയുളളതല്ലെന്ന് ഫേസ്ബുക്കും വാട്സാപ്പും തങ്ങളുടെ അഭിഭാഷകരായ കപില്‍ സിബലും അരവിന്ദ് ദത്താറും മുഖേന കോടതിയെ അറിയിച്ചു.
ജനുവരിയില്‍ വാട്സാപ്പ് അവരുടെ സ്വകാര്യത-സേവന നയങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഈ പരിഷ്‌കാരങ്ങള്‍ ഫെബ്രുവരി എട്ടിന് നിലവില്‍ വരികയും ചെയ്തു. ഇതു പ്രകാരം, ഫേസ്ബുക്ക് ഉള്‍പ്പടെയുളളവയുമായി വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്ന നിബന്ധന വാട്സാപ്പ് ഉപയോക്താക്കള്‍ അംഗീകരിക്കേണ്ടതുണ്ട്. താത്പര്യമുളളവര്‍ അംഗീകരിച്ചാല്‍ മതിയെന്ന തരത്തിലുളള നിബന്ധന അല്ലാത്തതിനാല്‍, ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.









