നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർ മൂല്യനിർണയം ചെയ്ത് വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും സമ്പൂർണവും മൂല്യാധിഷ്ഠിതവുമാക്കാൻ സർവകലാശാലകളോടും വിദ്യാഭ്യാസ പ്രവർത്തകരോടും ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു.
സിക്കിമിലെ ഐസിഎഫ്എഐ സർവ്വകലാശാലയുടെ പതിമൂന്നാമത് ഇ- ബിരുദദാന സമ്മേളനത്തിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമാകുന്നില്ല എന്ന് ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും, വെറും ബിരുദധാരികളെ മാത്രം സൃഷ്ടിക്കാതെ, അനുകമ്പയുള്ള മനുഷ്യരെ കൂടി സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂല്യങ്ങളെ പറ്റി നമ്മുടെ പുരാതന സമ്പ്രദായങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ വേദങ്ങളും, ഉപനിഷത്തുകളും ഒരാൾക്ക് തന്നോടും, കുടുംബത്തോടും, സമൂഹത്തോടും, പ്രകൃതിയോടുമുള്ള ഉത്തരവാദിത്തങ്ങളെ പറ്റി വിശദമാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഗുരുകുല സമ്പ്രദായത്തെ പ്രകീർത്തിച്ച ഉപരാഷ്ട്രപതി പുരാതനകാലത്ത്, വിദ്യാഭ്യാസം എല്ലാ അർത്ഥത്തിലും സമ്പൂർണ്ണം ആയിരുന്നുവെന്നും അതാണ് നമുക്ക് ‘വിശ്വഗുരു’ എന്ന പദവി നേടിത്തന്നത് എന്നും പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം ഈ ആദർശങ്ങളെ വിഭാവനം ചെയ്യുന്നതായും, ഇന്ത്യയെ ഒരിക്കൽ കൂടി ‘വിശ്വഗുരു’ ആക്കാൻ ലക്ഷ്യമിടുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.
സാങ്കേതികവിദ്യയുമായി സമരസപ്പെട്ട മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.