ബ്രിട്ടനില്‍ അടുത്തയാഴ്‌ച കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങുന്നതോടെ മഹാമാരിക്കെതിരായ ആഗോള മനുഷ്യ സമൂഹത്തിന്റെ ചെറുത്തുനില്‍പ്പ് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. യുഎസ് കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയും ബയോണ്‍ടെകും ചേര്‍ന്ന വികസിപ്പച്ചെടുത്ത ബയോഎന്‍ടെക് കോവിഡ്-19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടന്‍. അതേ സമയം ഇന്ത്യയില്‍ വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വം തുടരുകയാണ്.
90 ശതമാനം പ്രതിരോധ ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ട വാക്‌സിന് താരതമ്യേന വേഗത്തിലാണ് ബ്രിട്ടീഷ് അധികൃതരുടെ അനുമതി ലഭിച്ചത്. സാധാരണ നിലയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതു പോലെ തന്നെ അതിന് അനുമതി നല്‍കുന്ന പ്രക്രിയയും വര്‍ഷങ്ങളെടുക്കാറുണ്ട്. ഇന്ത്യക്ക് ഫൈസറുമായി വാണിജ്യ ധാരണയില്ലാത്തതാണ് ഇവിടെ വാക്‌സിന്‍ ലഭ്യമാകാത്തതിന് കാരണം. വാക്‌സിന്റെ വിലക്കൂടുതല്‍ അത്തരം ധാരണയിലെത്തുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിന്‍ വാങ്ങുന്നതിനാണ് നിലവില്‍ ധാരണയുള്ളത്. അത് ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്.
രോഗപ്രതിരോധ നടപടികളും വാക്‌സിന്‍ വികസന പ്രക്രിയയും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ശൈലിയാണ് ആദ്യം മുതലേ കേന്ദ്രസര്‍ക്കാര്‍ അവലംബിച്ചത്. മഹാഭാരതയുദ്ധത്തില്‍ കൗരവരെ തുരത്തിയതു പോലെ ദിവസങ്ങള്‍ക്കകം കൊറോണയെ തുരത്തുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ വികസിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലാബുകളില്‍ സന്ദര്‍ശനം നടത്തിയത്. വാക്‌സിന്‍ വൈകാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രസ്‌താവിക്കുകയും ചെയ്‌തു. അതേ സമയം രാജ്യം മുഴുവന്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
മഹാമാരിയെ പോലും തിരഞ്ഞെടുപ്പ് ആയുധമായി ഉപയോഗിക്കുന്ന വില കുറഞ്ഞ രാഷ്‌ട്രീയമാണ് ബീഹാറില്‍ ബിജെപി പ്രയോഗിച്ചത്. ബീഹാറില്‍ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആയിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം. അതേ സമയം ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമായി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനത്തിലെ നിക്ഷിപ്‌ത താല്‍പ്പര്യം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തിയാര്‍ജിക്കുമ്പോള്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലാബുകളില്‍ നടത്തിയ സന്ദര്‍ശനം മോദിയുടെ ഒരു ശ്രദ്ധ തിരിക്കല്‍ തന്ത്രമായിരുന്നു. കോവിഡിന്റെ മറവിലാണ് പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകള്‍ പോലും നടത്താതെ കര്‍ഷക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തത്. ജനവിരുദ്ധ നയങ്ങള്‍ രൂപീകരിക്കാന്‍ മഹാമാരിയെ മറയാക്കുന്ന സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ വരുമ്പോഴും അതേ തന്ത്രം തന്നെ പയറ്റുന്നു. പക്ഷേ വാക്‌സിന്‍ വിതരണം രാഷ്‌ട്രീയ ആയുധമാക്കുന്ന സര്‍ക്കാരിന് അതിന്റെ ലഭ്യത സംബന്ധിച്ച് കൃത്യമായ ചിത്രം നല്‍കാന്‍ സാധിക്കുന്നുമില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണം മതിയായ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് നടക്കുന്നതെന്ന വിമര്‍ശനം അതിനിടെ ഉയരുകയും ചെയ്തു.



















