സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും, ശിവശങ്കറേയും ഒരേ സമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്.
രാവിലെ പത്ത് മണിയോടെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഇന്നലെ പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് വീണ്ടും ഹാജരാകണമെന്ന് കസ്റ്റംസ് എം ശിവശങ്കറിനോട് ആവശ്യപ്പെടുകയായിരുന്നു.
പത്തരയോടെയാണ് എം ശിവശങ്കര്‍ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. കസ്റ്റംസ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇത് വരെ കസ്റ്റംസിന് കിട്ടിയിരുന്നില്ല എന്നാണ് വിവരം.











