കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയിൽ ലോക്ഡൗൺ നീട്ടിയതോടൊപ്പം പ്രതികൂല കാലാവസ്ഥ കൂടി ആയപ്പോൾ മത്സ്യബന്ധനത്തിന് പോകാനാകാതെ മീൻപിടിത്ത സമൂഹം ദുരിതത്തിലാണ്. മത്സ്യതൊഴിലാളികൾ, മത്സ്യവിപണന സ്ത്രീകൾ, മത്സ്യ അനുബന്ധ തൊഴിലാളികൾ, തീരദേശത്തെ ചെറുകിട കച്ചവടക്കാർ എന്നിവരൊക്കെ പട്ടിണിയിലാണ്. തീരദേശ മേഖലയിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുവാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് നാഷണൽ ഫിഷ്‌വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റെ് ജാക്‌സൺ പൊള്ളയിൽ എന്നിവർ ആവശ്യപ്പെട്ടു.
കടലോരത്ത് മത്സ്യതൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോൾത്തന്നെ ഉൾനാടൻ ജില്ലകളിൽ ജലപ്രളയപ്രദേശങ്ങളിലേക്ക് സർക്കാരിൻറെ അഭ്യർഥന മാനിച്ച് രക്ഷാപ്രവർത്തനങ്ങൾക്കായി തങ്ങളുടെ വള്ളങ്ങളുമായി പുറപ്പെട്ട കേരളത്തിൻറെ സൈന്യമായ മത്സ്യതൊഴിലാളികളെ ഇത്തരുണത്തിൽ അഭിനന്ദിക്കുന്നു. മത്സ്യതൊഴിലാളികളുടെ ഈ നിറഞ്ഞ മനസ്സിനെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
മത്സ്യതൊഴിലാളികളായ കേരളത്തിന്റെ സൈന്യത്തിൽ നിന്നും 200 പേരെ സർക്കാർ തെരഞ്ഞെടുത്തുവെങ്കിലും നാളിതുവരെ അവർക്കൊരു സ്ഥിരം നിയമനം നൽകാൻ കഴിയാത്തത് മീൻപിടിത്ത സമൂഹത്തോടുള്ള അവഗണനയായി മാത്രമേ കണക്കാക്കാനാവു. പല തസ്തികകളിലും ധൃതിപിടിച്ച് സ്ഥിരം നിയമനം നടത്തുന്ന സർക്കാർ മത്സ്യതൊഴിലാളികളായ കേരളത്തിൻറെ സൈന്യത്തിന് പ്രത്യേക പരിഗണന നൽകി അവർക്ക് സ്ഥിരം നിയമനം നൽകാൻ തയ്യാറാകണമെന്നും ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു. കടലിലും കരയിലും ഉൾനാടൻ മേഖലകളിലും ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ദുരന്ത നിവാരണ അതോറിറ്റിക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ടി പീറ്റർ, ജാക്‌സൺ പൊള്ളയിൽ എന്നിവർ പ്രസ്താവിച്ചു.