തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് അടൂര്‍ പ്രകാശുമായി ബന്ധമുണ്ടെന്നു മന്ത്രി ഇ.പി. ജയരാജന്. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നും ജയരാജന് ആരോപിച്ചു.
ലക്ഷ്യം നിര്‍വഹിച്ചുവെന്നാണ് അവര്‍ അടൂര്‍ പ്രകാശിനു കൊടുത്ത സന്ദേശം. ഇതാണോ കോണ്‍ഗ്രസ് കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ സംഘടിപ്പിക്കുക. അതുപണ്ടേ കോണ്‍ഗ്രസ് ശീലിച്ചതാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണു കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. തിരുവോണനാളില്‍ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക എന്നതു കോണ്‍ഗ്രസ് തന്ത്രമാണെന്നും ജയരാജന് പറഞ്ഞു.
അതേസമയം ജയരാജിനെ വെല്ലുവിളിച്ച് അടൂർ പ്രകാശ് രംഗത്തെത്തി.വെഞ്ഞാറമ്മൂട് കേസിൽ തനിക്ക് പങ്കില്ലെന്നും ആഭ്യന്തര വകുപ്പ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കാനുള്ള ബാധ്യത മന്ത്രി ജയരാജനെന്നും അടൂർ പ്രകാശ് പറഞ്ഞു.