English हिंदी

Blog

kerala tourism

 

തിരുവനന്തപുരം: കേരളാ ടൂറിസത്തിന്റെ പുനരുജ്ജീവനത്തില്‍ ഉത്തരവാദിത്വ ടൂറിസം മിഷന് നിര്‍വ്വഹിക്കാനുള്ളത് നിര്‍ണ്ണായക പങ്കാണെന്നും വിവിധ ടൂറിസം സംരഭകര്‍. കൊവിഡാനന്തരം ലോകടൂറിസം ഉത്തരവാദിത്ത ടൂറിസത്തിലൂന്നിയാകും മുന്നോട്ട് പോവുകയെന്നും സംരഭകര്‍ ചൂണ്ടിക്കാട്ടി.

കോവിഡാനന്തര കേരള ടൂറിസത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നത് മുതല്‍ തദ്ദേശ വാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിന്റെ നവീന ഉത്പന്നങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിലും വലിയ ഇടപെടല്‍ നടത്താനാകുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുളള വെബിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി റാണി ജോര്‍ജ്. ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനുകള്‍ സംസ്ഥാനത്തെ എല്ലാ അക്കോമഡേഷന്‍ യൂണിറ്റുകളിലും ഉടന്‍ നടപ്പാക്കുമെന്നും ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാവി പരിപാടികളുടെ ഒരു സ്ട്രാറ്റജിക് ഡോക്കുമെന്റ് ഉടന്‍ തയ്യാറാക്കുമെന്നും റാണി ജോര്‍ജ് കൂട്ടി ചേര്‍ത്തു.

Also read:  സംസ്ഥാനത്ത് 3,272 പേര്‍ക്ക് കോവിഡ്; 4,705 പേര്‍ക്ക് രോഗമുക്തി

കേരളത്തിലെ ടൂറിസം ഉത്പന്നങ്ങളെ നവീന വത്ക്കരിക്കുന്നതിലും പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിലും ആര്‍ടി മിഷന്‍ അത്ഭുതകരമായ ഇടപെടലാണ് നടത്തിയതെന്ന് വെബിനാറില്‍ സംസാരിക്കവേ ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കി ടൂറിസം സ്റ്റേക് ഹോള്‍ഡേഴ്‌സുമായി കൂടുതല്‍ ഇഴ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാദ്ധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ടൂറിസം ഉപദേശകസമിതി അംഗം ഏബ്രഹാം ജോര്‍ജ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വികസിപ്പിച്ച അനുഭവവേദ്യ പാക്കേജുകള്‍ ഉപയോഗപ്പെടുത്തുകവഴി കേരള ടൂറിസത്തിന് വന്‍ തിരിച്ച് വരവ് നടത്താനാകുമെന്ന് വെബിനാറില്‍ സംസാരിച്ച ടൂറിസം ഉപദേശക സമിതി അംഗം സിജോ ജോസ് അഭിപ്രായപ്പെട്ടു.

പ്രാദേശിക ഉത്പാദനം , പ്രാദേശിക സംഭരണം, പ്രാദേശികവിപണനം, ടൂറിസം ഉത്പന്നങ്ങളുടെ വൈവിധ്യ വത്കരണം, പ്രാദേശിക സമൂഹത്തിന്റെ വൈദഗ്ധ്യ പരിശീലനം എന്നിവയിലാണ് ഇനിയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ശ്രദ്ധയൂന്നുകയെന്ന് സംസ്ഥാനമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പറഞ്ഞു.

Also read:  പ്ലസ് വണ്‍ മുന്നോക്ക സംവരണം 20,000 സീറ്റുകള്‍ ; പ്രവേശന നടപടികള്‍ തടസപ്പെട്ടു, അപേക്ഷകള്‍ 24 മുതല്‍ സ്വീകരിക്കും

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയ വത്കരിക്കുന്നതില്‍ കേരളം ലോക മാതൃക സൃഷ്ടിച്ച് കഴിഞ്ഞുവെന്നും ടൂറിസം ക്ലാസിഫിക്കേഷന്റെ അടിസ്ഥാനഘടകമായി ഉത്തരവാദിത്ത ടൂറിസം മാറണമെന്നും അതിനുള്ള എല്ലാ പരിശീലനങ്ങള്‍ക്കും മിഷന്‍ നേതൃത്വം കൊടുക്കണമെന്നും ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ജോര്‍ജ് സ്‌കറിയ അഭിപ്രായപ്പെട്ടു.

കോവി ഡാനന്തര ടൂറിസത്തില്‍ ആയുര്‍വേദത്തിന് വന്‍ പ്രാധാന്യമാണ് കൈവരുകയെന്നും ആയുര്‍വ്വേദ മരുന്നുകളുടെ കൃഷിക്ക് വനിതാ സംരഭകരെ ഉപയോഗപ്പെടുത്തി മിഷന്‍ പ്രത്യേക കൂട്ടായ്മകള്‍ രൂപം കൊടുക്കണമെന്നും അട്ടോയ് പ്രസിഡന്റ് ശ്രീ. വിനോദ് സി.എസ്. അഭിപ്രായപ്പെട്ടു.

നഗരകേന്ദ്രീകൃത ടൂറിസത്തില്‍ നിന്ന് ഗ്രാമീണ ടൂറിസത്തിലേക്ക് വിനോദ സഞ്ചാര മേഖലയിലെ ബഹുഭൂരിപക്ഷം ഉപഭോക്താക്കളും മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധതരത്തിലുള്ള എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകള്‍ക്ക് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ പ്രമോഷന്‍ നടത്തേണ്ടത് അത്യാവശ്യമാണ് എന്നും, ടൂറിസം മാര്‍ക്കറ്റ് വരുന്ന വര്‍ഷത്തേക്കുള്ള പാക്കേജുകള്‍ തീരുമാനിക്കുന്ന ഈ സമയം ഉത്തരവാദിത്ത ടൂറിസം പാക്കേജുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയവുമാണ് എന്ന് ടൂറിസം ഉപദേശക സമിതി അംഗം ശ്രീ അനീഷ് കുമാര്‍ പി കെ അഭിപ്രായപ്പെട്ടു വനിതകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്നത്.

Also read:  നവോമി ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍

പ്രാദേശിക സമൂഹത്തില്‍ നിന്നുള്ള കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് വനിതകള്‍ നയിക്കുന്ന ടൂറുകള്‍, കനോയിങ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് വനിതകള്‍ ആയിട്ടുള്ള വിനോദസഞ്ചാരികള്‍ക്ക് യാത്രചെയ്യുന്നതിന് കൂടുതല്‍ പ്രചോദനം ആയിരിക്കുമെന്ന് ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് പ്രസിഡന്റ് ശ്രീ.സഞ്ജയ് വര്‍മ അഭിപ്രായപ്പെട്ടു. വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക സമൂഹത്തിനും ആദിവാസി ജനവിഭാഗങ്ങള്‍ക്കും മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ശ്രീ. വാഞ്ചീശ്വരന്‍ അഭിപ്രായപ്പെട്ടു.