ജയ്പൂര്‍: ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട സംഘങ്ങള്‍ പോലീസ് പിടിയില്‍. ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി 14 പേരാണ് അറസ്റ്റിലായത്. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏഴുപേരെ ഹൈദരാബാദില്‍ നിന്നും ഏഴുപേരെ ജയ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഗണേഷ് മാല്‍ ചലാനി, പങ്കജ് സെതിയ, അശോക് കുമാര്‍ ചലാനി, സുരേന്ദ്ര ചലാനി, ശാന്തി ലാല്‍ ബെയ്ദ്, ഭൈറാരം പുരോഹിത്, മനോജ് പാസ്വാന്‍, ദേവേന്ദ്ര കോത്താരി, രാജേന്ദ്ര, ഗിരീഷ് ചന്ദ് ഗെലോട്ട്, ഉജ്വാല്‍ ഖല്‍സേവ എന്നിവരാണ് പിടിയിലായവര്‍. ഇവരെല്ലാം ഡല്‍ഹി, നാഗ്പൂര്‍ സ്വദേശികളാണെന്ന് എ.ടി.എസ് എഡിജിപി അശോക് രാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. ലക്ഷകണക്കിന് രൂപയും മൊബൈല്‍ ഫോണുകളും പ്രതികളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സംഘങ്ങള്‍ രാജ്യവ്യാപകമായി ഒരു റാക്കറ്റിന്റെ ഭാഗമാണോ അതോ പ്രാദേശിക വാതുവെപ്പ് സംഘങ്ങളാണോ എന്നകാര്യം അന്വേഷിച്ച് വരികയാണ്.
അതേസമയം ഇന്‍ഡോര്‍ പോലീസ് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ റെയ്ഡില്‍ മൂന്ന് ഐപിഎല്‍ വാതുവെപ്പ് സംഘങ്ങളാണ് പിടിയിലായത്. മധ്യപ്രദേശില്‍ നിന്നുമാത്രം 20 പേര്‍. ഇവരില്‍ നിന്ന് 18 മൊബൈല്‍ ഫോണുകളും, ഒരു ലാപ്‌ടോപ്പും, ഒരു എല്‍ഇഡി ടിവിയും ഏഴ് ലക്ഷത്തിലധികം തുകയുടെ കൈമാറ്റം നടത്തിയതായി രേഖപ്പെടുത്തിയ ബുക്കിംഗ് റജിസ്റ്ററുകള്‍ എന്നിവ പിടിച്ചെടുത്തു. 41,000 രൂപ പണമായി ഇവരുടെ കയ്യിലുണ്ടായിരുന്നു. രത്‌ലാമില്‍ നിന്ന് ഇന്‍ഡോറിലെത്തിയാണ് ഇവര്‍ വാതുവെപ്പ് നടത്തിയിരുന്നത്. വാതുവെപ്പ് നിരോധന നിയമവും ഐടി ആക്ടും ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആന്ധാപ്രദേശില്‍ നിന്ന് 18 പേരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്ന് 9 പേരും ഉത്തരാഖണ്ഡില്‍ നാലുപേരും പിടിയിലായി. രാജസ്ഥാനിലും ഡല്‍ഹിയിലും ഇന്ന് വ്യാപക പരിശോധന നടക്കുന്നുണ്ട്.