ദുബായ് : ദുബായിയുടെ വികസന ഭൂപടത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ (ദുബായ് വേൾഡ് സെൻട്രൽ – ഡിഡബ്ല്യുസി) നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 35 ബില്യൻ ഡോളർ ചെലവിൽ 2033ഓടെ തുറക്കാൻ ലക്ഷ്യമിടുന്ന പാസഞ്ചർ ടെർമിനലിൽ, ഭൂഗർഭ ട്രെയിൻ ശൃംഖല ഉൾപ്പെടെയുള്ള പ്രധാന ആഭ്യന്തര ഗതാഗത സംവിധാനം നിർമിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സ്ഥലത്തിന്റെ വലിയ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, യാത്രാ ദൂരവും വിമാനങ്ങൾക്കിടയിൽ യാത്രക്കാരെ ബന്ധിപ്പിക്കുന്ന സമയവും കുറയ്ക്കുന്നതിന് ഭൂഗർഭ ട്രെയിൻ സംവിധാനം പരിഗണനയിലാണ് എന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) വെളിപ്പെടുത്തി. ഇത് പുതിയ ടെർമിനൽ സമുച്ചയത്തിനുള്ളിലെ യാത്രാ സമയം 15-20 മിനിറ്റായി കുറയ്ക്കും. ലണ്ടനിലെ കിങ്സ് ക്രോസിൽ നിന്ന് പാഡിംഗ്ടണിലേക്കുള്ള യാത്ര പോലെ വലിയ നഗരങ്ങളിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് സമാനമാണിത്.
ഈ ദൂരങ്ങളിൽ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ഇന്റേണൽ ട്രെയിനുകളിൽ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തും. നിലവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എപിഎം) ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നത് ഒരു ചെറിയ യാത്രയാണ്. കൂടാതെ എപിഎമ്മുകളിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പരിമിതമായ ഇരിപ്പിട സൗകര്യങ്ങളേയുള്ളൂ.
നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ പ്രാരംഭ നടപടികൾ പൂർത്തിയായിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു വർഷം മുൻപ് കരാർ ജോലികൾക്ക് അനുമതി നൽകിയതായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്സ്, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.
