മനാമ : വേനൽക്കാലത്തിന് തുടക്കമായതോടെ അറബ് നാടുകളിൽ ഈന്തപ്പനകൾ പൂത്തു തുടങ്ങി. ബഹ്‌റൈനിലെ ഗാർഡനുകളിലും പാതയോരങ്ങളിലുമുള്ള പനകളാണ് പൂത്തു തുടങ്ങിയത്. 15 മുതൽ 25 മീറ്റർ വരെ ഉയരത്തിലാണ് ഈന്തപ്പന വളരുന്നത്. വേനൽ കനത്തു തുടങ്ങുമ്പോഴേക്കും ഈന്തപ്പഴങ്ങൾ പഴുത്തു പാകമാകും. ഈന്തപ്പഴങ്ങളുടെ ഗുണനിലവാരത്തിനനുസരിച്ചാണ് ഇവയുടെ ഡിമാൻഡ്. ഓരോ അറബ് രാജ്യങ്ങളിലും വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. ഓരോന്നും രുചിയിലും ഗുണമേന്മയിലും വ്യത്യസ്തമായിരിക്കും.
കൃഷി ആവശ്യങ്ങൾക്ക് കൂടാതെ പാതയോരങ്ങളിലും വീടുകളിലും ഈന്തപ്പന അലങ്കാരമായും നട്ടുവളർത്തുന്നുണ്ട്. ബഹ്‌റൈൻ അടക്കമുള്ള ജി സി സി രാജ്യങ്ങളുടെ നാണ്യവിള കൂടിയാണ് ഈന്തപ്പഴം. മിക്ക ആയുർവേദ മരുന്നുകളിലും പ്രധാന ചേരുവയായി ഉപയോഗിക്കുന്ന ഈന്തപ്പഴത്തിന് ഔഷധവീര്യം കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അൻപതോളം വിവിധ ഇനങ്ങളിൽപ്പെട്ട ഈന്തപ്പഴങ്ങൾ വിപണിയിൽ ലഭ്യമാണ്.
ബഹ്‌റൈനിൽ വിവിധ ഇടങ്ങളിലുള്ള ഫാർമേഴ്‌സ് മാർക്കറ്റുകളിൽ രാജ്യത്ത് വിളയുന്ന വിവിധ ഇനം ഈന്തപ്പഴങ്ങൾ ലഭ്യമാണ്. ജലാംശം കുറവായതിനാൽ ഈന്തപ്പഴങ്ങൾ ഉണങ്ങിയാലും പഴുത്ത പഴത്തോളം തന്നെ വലുപ്പം ഉണ്ടായിരിക്കും.ഈന്തപ്പനയോല, ചകിരി എന്നിവ കൊണ്ട് ഉണ്ടാക്കുന്ന പായ, കുട്ടകൾ, തൊപ്പികൾ തുടങ്ങിയ കരകൗശലവസ്തുക്കളും ഗൾഫ് നാടുകളിൽ ലഭ്യമാണ്. പണ്ടുകാലങ്ങളിൽ ഇവയുടെ ഉപയോഗം വ്യാപകമായിരുന്നു. പനയുടെ തടി മുൻകാലങ്ങളിൽ വീടുകളുടെയും വഞ്ചികളുടെയും നിർമാണത്തിനും ഇന്ധനമായും ഉപയോഗിച്ചിരുന്നു. ഈന്തപ്പനയുടെ കുരുവിൽനിന്നും എടുക്കുന്ന എണ്ണ, സോപ്പ്, കോസ്മെറ്റിക്സ് ഉൽപാദനത്തിനായും ഉപയോഗിക്കുന്നുണ്ട്. ഈന്തപ്പഴ കുരുവും, കായയും നല്ലൊരു കാലിത്തീറ്റ കൂടിയാണ്.
