തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതും ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതുന്ന എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷകൾ 26ന് അവസാനിക്കും. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ ഇന്നും ഒന്നാം വർഷ പരീക്ഷകൾ ആറിനും തുടങ്ങും. രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷ. ഉച്ചയ്ക്ക് 1.30നാണ് ഹയർസെക്കൻഡറി പരീക്ഷകൾ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,13,417 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017 പേർ ഇവിടെ പരീക്ഷയെഴുതും. തിരുവനന്തപുരത്തെ ഫോർട്ട് ഗവ.സംസ്കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേയുള്ളൂ.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ 72 കേന്ദ്രങ്ങളിൽ 2 ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ 3ന് ആരംഭിച്ച് 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് തുടങ്ങി 26ന് അവസാനിക്കും. മൂല്യനിർണയ ക്യാംപുകളിലേക്കുള്ള അഡിഷനൽ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണയത്തിനു മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാംപുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിക്കും.
ഹയർസെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണു നടക്കുക. ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിൽ 2024ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളുമുണ്ടാകും. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയും നടക്കും.
