ദുബായ് : ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനുള്ള തന്ത്രപ്രധാന സഹകരണ കരാറിൽ യുഎഇ ഒപ്പുവച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് യുഎഇയുടെ ഏറ്റവും സുപ്രധാന ചുവടുവയ്പ്പാണിത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും (എം.ബി.ആർ.എസ്.സി) യൂറോപ്യൻ എയ്റോസ്പേസ് കമ്പനിയായ തേൽസ് അലെനിയ സ്പേസും തമ്മിലാണ് സഹകരണ കരാർ ഒപ്പിട്ടത്. യുഎഇയുടെ ബഹിരാകാശ പര്യവേക്ഷണ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ലൂണാർ ഗേറ്റ് വേ ബഹിരാകാശ നിലയത്തിൽ രാജ്യത്തിന്റെ പങ്കെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുന്ന പദ്ധതിയിലൂടെ ആദ്യത്തെ ഇമറാത്തി അറബ് ബഹിരാകാശ യാത്രികന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കുമെന്നും പറഞ്ഞു. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരം സാന്നിധ്യം സ്ഥാപിച്ച് ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യാന്തര പങ്കാളികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
