ദോഹ: ഈ വർഷം അവസാനത്തോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ രണ്ട് ശതമാനത്തോളം വളർച്ച കൈവരിക്കുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ചൊവ്വാഴ്ച നടന്ന ശൂറാ കൗൺസിലിന്റെ 53ാമത് വാർഷിക സെഷന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് അമീർ ദേശീയ സമ്പദ്വ്യവസ്ഥയുടെ കുതിപ്പിനെ സൂചിപ്പിച്ചത്.
2025-2029 സാമ്പത്തിക വർഷത്തോടെ ഈ വളർച്ച 4.1 ശതമാനമായി ഉയരുമെന്നും അമീർ പറഞ്ഞു. പ്രകൃതി വാതക ഉൽപാദന വിപുലീകരണ പദ്ധതികളും, നിർമാണ പദ്ധതികൾ, ഖത്തറിന്റെ മൂന്നാമത് ദേശീയ വികസന സ്ട്രാറ്റജി സംരംഭങ്ങളും സമ്പദ്വ്യവസ്ഥയുടെ കുതിപ്പിന് ഊർജം പകരും.
ലോകകപ്പിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പദ്ധതികളുടെ പൂർത്തീകരണവും അടിസ്ഥാന വികസനവുമെല്ലാം ലക്ഷ്യത്തിലെത്തിയ സാഹചര്യത്തിൽ 2022 നും 2023നുമിടയിൽ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാവുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും 2023ലും വളർച്ചയാണ് രേഖപ്പെടുത്തിയത്.
