അബുദാബി : അരളിച്ചെടിയുടെ നിരോധനം യുഎഇ യിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി. പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു വച്ചിരുന്നു. അബുദാബി മിന മാർക്കറ്റിലെയും ദുബായ് അൽവർസാനിലെയും ഷാർജ ഫ്ലവർ മാർക്കറ്റിലെയും ചെടി വില്പന സ്റ്റാളുകളെ ആകർഷകമാക്കിയിരുന്നതും അരളിച്ചെടിയായിരുന്നു.
ഇവ സൂക്ഷിച്ചിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള കച്ചവടക്കാർക്കും നഷ്ടമുണ്ടാകും. സ്പെയ്നിൽനിന്ന് ഒരു ചെടിക്ക് 300 ദിർഹം ചെലവിൽ 30 എണ്ണം ഇറക്കുമതി ചെയ്ത അബുദാബിയിലെ മലയാളി കച്ചവടക്കാരന് ഈയിനത്തിൽ മാത്രം 9000 ദിർഹമാണ് നഷ്ടം. പ്രാദേശികമായി ഉൽപാദിപ്പിച്ചവ ഉൾപ്പെടെ 15000 ദിർഹത്തോളം നഷ്ടം വരും. സർക്കാർ നിർദേശപ്രകാരം ഇവ നശിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇവർ പറയുന്നു. അരളി നിരോധിക്കാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് കയറ്റി അയയ്ക്കാനാകുമോ എന്നും ഇവർ അന്വേഷിക്കുകയാണ്. അരളിപ്പൂക്കൾ അത്തപ്പൂക്കളത്തെയും വർണാഭമാക്കിയിരുന്നു. യുഎഇയിൽ ഓണാഘോഷം തുടരുന്നതിനാൽ പൂക്കളത്തിൽനിന്ന് ഇനി അരളിയെ ഒഴിവാക്കേണ്ടിവരും.
