മെൽബൺ : ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയിൽ ഇത്തരത്തിൽ ഒരു ഉയർന്ന പദവിയിൽ എത്തുന്ന മലയാളി എന്ന നേട്ടവും ഇതോടെ ജിൻസൻ സ്വന്തമാക്കി.ഓസീസ് മലയാളികൾക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്ന് വിവിധ സംഘടനാ പ്രവർത്തകർ വ്യക്തമാക്കി. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെ മൂത്തപുത്രനാണ് ജിൻസൺ.
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി(എൻടി) തിരഞ്ഞെടുപ്പിൽ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നാണ് ജിൻസൻ ജനവിധി തേടിയത്. കൺട്രി ലിബറൽ പാർട്ടി സ്ഥാനാർഥിയായാണ് ജിൻസൺ വിജയിച്ചത്. ജിൻസന്റെ പാർട്ടി നേർത്തേൺ ടെറിറ്ററി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 25 സീറ്റിൽ 17 സീറ്റും വിജയിച്ചിരുന്നു. 2011 ൽ നഴ്സായി ഓസ്ട്രേലിയയിൽ എത്തിയ ജിൻസൺ നിലവിൽ ഡോർവിനിൽ ടോപ് എൻഡ് മെന്റൽ ഹെൽത്തിൽ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സർവകലാശാലയിൽ അധ്യാപകനുമാണ്. അനുവാണ് ഭാര്യ. പത്തുവയസുകാരിയായ ഐമിയും നാലുവയസുകാരി അന്നയുമാണ് മക്കൾ. പ്രവാസി മലയാളികൾക്ക് വേണ്ടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനൽ കോഓർഡിനേറ്റർ കൂടിയാണ് ജിൻസൺ ചാൾസ്.
35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവായും ജിൻസൺ തിളങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. ഈ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിച്ചത്. ഭരണപക്ഷത്തുണ്ടായിരുന്ന മന്ത്രിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 70% വോട്ടിനാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചതും. തിരഞ്ഞെടുപ്പിലെ വലിയ വിജയങ്ങളിലൊന്നു നേടിയ ജിൻസൻ മന്ത്രിസഭയിലേക്ക് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാകുന്നതു വരെ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
മലയാളികൾക്ക് അഭിമാനമാണ് ജിൻസന്റെ നേട്ടമെന്ന് ഗ്ലോബൽ മലയാളി അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി. ഡാർവിൻ മലയാളി അസോസിയേഷനിൽ ജിൻസൺ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളുടെ ഉന്നമനത്തിന് ഈ മന്ത്രിസ്ഥാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഗ്ലോബൽ മലയാളി അസോസിയേഷൻ പ്രവർത്തകർ വ്യക്തമാക്കി.