ലണ്ടന്‍: അസുഖമാണെന്ന് പറഞ്ഞ് ആരോഗ്യവതിയായ മകളെ അമ്മ വീല്‍ചെയറില്‍ ഇരുത്തിയത് എട്ട് വര്‍ഷം. അപസ്മാരത്തിന്റെ മരുന്നുകള്‍ നല്‍കിയും രോഗമാണെന്ന് പറഞ്ഞ് ഫലിപ്പിച്ചും മകളെ നാല് വയസ്സുമുതല്‍ വീല്‍ചെയറില്‍ കൊണ്ടുനടക്കുകയായിരുന്നു. സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ മകള്‍ക്ക് കഴിയില്ലെന്നും ഓട്ടിസമാണെന്നും ഡോക്ടര്‍മാരെയും വീട്ടുകാരെയും അമ്മ വിശ്വസിപ്പിച്ചു.
ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങിലാണ് ഈ കഥ പുറത്തായത്. ജഡ്ജിയുടെ നിഗമനങ്ങള്‍ ഓണ്‍ലൈനില്‍ വന്നതോടെ സംഭവം ലോകമെമ്പാടുമുള്ളവര്‍ അറിഞ്ഞു. എന്നാല്‍ സ്വന്തം മകളോട് ഇങ്ങനെ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സാങ്കല്‍പ്പിക അസുഖങ്ങളിലൂടെ എട്ട് വര്‍ഷക്കാലം വീല്‍ചെയറില്‍ ആയ പന്ത്രണ്ടുകാരിയുടെ ശരീരത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
2012ലാണ് മകള്‍ക്ക് മേല്‍ വ്യാജ അസുഖങ്ങള്‍ അമ്മ ആരോപിച്ചത്. 2013ല്‍ മകള്‍ വീല്‍ചെയറില്‍ ആയി. 2017ല്‍ പ്രത്യേക ഭക്ഷണക്രമം തയ്യാറാക്കുകയും മരുന്നുകള്‍ വര്‍ധിപ്പിക്കുകയും. ഭക്ഷണം നല്‍കാനായി ട്യൂബ് നല്‍കുകയും ചെയ്തു. 2018ല്‍ ട്യൂബ് മാറ്റി സ്ഥാപിക്കാനുള്ള അപ്പോയിന്‍മെന്റിനിടെ പെണ്‍കുട്ടി അമ്മയുടെ പെരുമാറ്റത്തെക്കുറിച്ച് സംശയം ഉന്നയിച്ചു. 2019 ഒക്ടോബറില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ അവളെ ഏറ്റെടുത്തു. തുടര്‍ന്നാണ് പെണ്‍കുട്ടി ആരോഗ്യവതിയാണെന്ന് കണ്ടെത്തിയത്.
കുട്ടിയെ ബന്ധുക്കളോടൊപ്പം താമസിക്കാന്‍ അനുവദിച്ചു. പെണ്‍കുട്ടി സാധാരണ കുട്ടിയാണെന്നും ശാരീരികമായി തികച്ചും ആരോഗ്യവതിയാണെന്നും ജഡ്ജി ജൂഡ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.












