മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമൂഹ്യ വികസന സൂചികയില്‍ ഏറെ മുന്നിലാണ് കേരളം. പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിന്റെ മുന്നോക്കാവസ്ഥ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകുന്നതല്ല. അതേ സമയം ഈ നേട്ടത്തിനെല്ലാം കോട്ടം പകരുന്ന ചില പിന്നോട്ടടികളും സമീപകാലത്തായി കേരളത്തില്‍ സംഭവിക്കുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ പിന്നോക്ക സംസ്ഥാനങ്ങളില്‍ മാത്രം കാണപ്പെടുന്ന തരത്തിലുള്ള പീഡന സംഭവങ്ങളും മാവോയിസ്റ്റു വേട്ടയും ഉദാഹരണം.
ഹസ്രതിലെ പത്തൊമ്പതുകാരിയായ ദളിത് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ കൊടിയ പീഡനമാണ് വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത്. പീഡകരെ രക്ഷിക്കാന്‍ കേരളത്തിലെ പൊലീസ് ചെയ്‌തത് കേസ് അങ്ങേയറ്റം ദുര്‍ബലമാക്കുകയാണ്. അതേ പൊലീസ് തന്നെയാണ് തുടര്‍ച്ചയായി മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന രീതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന സംഭവമുണ്ടായത്. വയനാട്ടില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ രണ്ടാം തവണയാണ് മാവോയിസ്റ്റ് വേട്ട നടക്കുന്നത്. നേരത്തെ അട്ടപ്പാടിയിലും സമാനമാം വിധത്തില്‍ മാവോയിസ്റ്റുകള്‍ കൊല ചെയ്യപ്പെട്ടിരുന്നു.
ഓരോ തവണ മാവോയിസ്റ്റുകള്‍ കൊല ചെയ്യപ്പെടുമ്പോഴും ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പൊലീസ് പറയുന്ന അതേ കഥയാണ് കേരള പൊലീസിനുമുള്ളത്- ഏറ്റുമുട്ടല്‍ മൂലമുള്ള മരണം. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇരുഭാഗത്തും ആഘാതങ്ങളുണ്ടാകുക സ്വാഭാവികം. പക്ഷേ ഈ ഏറ്റുമുട്ടലുകളിലൊന്നും പൊലീസിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. ഏറ്റവുമൊടുവില്‍ വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ശരീരത്തില്‍ കാണപ്പെട്ടത് വളരെ അടുത്തു വെച്ച് വെടിവെച്ചതാണെന്ന അനുമാനത്തിലെത്താവുന്ന തരത്തിലുള്ള പരിക്കുകളാണ്.
മാവോയിസ്റ്റുകളെന്നാല്‍ കാണുന്ന മാത്രയില്‍ വെടിവെച്ചുകൊല്ലേണ്ട ഹിംസ്രജീവികളാണെന്ന ഒരു സിദ്ധാന്തത്തില്‍ സമീപകാലത്തായി കേരള പൊലീസ് എത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ സിദ്ധാന്തത്തിന് ശക്തി കൈവന്നത് കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈയാളി തുടങ്ങിയതിനു ശേഷമാണെന്നതാണ് വിചിത്രം. പൊലീസ് നടത്തിയ മാവോയിസ്റ്റ് കൊലകള്‍ തീര്‍ത്തും ശരിയാണെന്ന മട്ടിലുള്ള ന്യായീകരണമാണ് മുമ്പ് അദ്ദേഹം നടത്തിയിട്ടുള്ളത്.
മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന സമീപനത്തോട് യോജിപ്പില്ലെന്ന് എല്‍ഡിഫിലെ രണ്ടാം കക്ഷിയായ സിപിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് നടന്ന കൊലയില്‍ വിയോജിപ്പ് രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്‌തു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന രീതിയോട് സിപിഐ എതിര്‍പ്പ് പറയുമ്പോള്‍ ബിജെപിയെ പോലുള്ള വലതുപക്ഷ തീവ്രവാദവും ഫാസിസവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പാര്‍ട്ടി ഈ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണക്കുന്നത് കൗതുകകരമായ കാഴ്‌ചയാണ്.
കേരളം ഒരു കാലത്ത് നക്‌സലൈറ്റുകള്‍ക്ക് സാന്നിധ്യമുള്ള ഒരു സംസ്ഥാനമായിരുന്നു. ചില പ്രദേശങ്ങളിലെങ്കിലും അവരുടെ ആശയങ്ങള്‍ക്ക് സ്വീകാര്യത സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥയാണ്. നക്‌സലൈറ്റ് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബുദ്ധിജീവികളും സാമൂഹ്യ പ്രവര്‍ത്തകരും ഇന്ന് അതൊരു കാലഹരണപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനമാണെന്ന് കരുതുന്നവരാണ്. എന്നാല്‍ കാലം മാറിയതറിയാത്ത ചില `നിഷ്‌കളങ്കര്‍’ ഇപ്പോഴും വിപ്ലവകാരികളായി തുടരുന്നു. അതേ സമയം അവരെയെല്ലാം നിയമപരമായ മാര്‍ഗങ്ങളിലൂടെ നേരിടുന്നതിന് പകരം വെടിവെച്ചുകൊന്നു കളയാം എന്ന നിലപാട് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല.
യഥാര്‍ത്ഥത്തില്‍ ഒളിവില്‍ കളയുന്ന മാവോയിസ്റ്റുകളേക്കാള്‍ അക്രമോത്സുകത പ്രകടിപ്പിക്കുന്നവരാണ് മുഖ്യധാരാ പാര്‍ട്ടികള്‍. കേരത്തില്‍ സിപിഎമ്മും ബിജെപിയും കൊന്നുതള്ളിയവരുടെ കണക്കെടുത്താല്‍ മാവോയിസ്റ്റുകള്‍ എത്ര നിസ്സാരന്മാരാണെന്ന് ബോധ്യപ്പെടും. പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ആദിവാസികളെ പോലുള്ള ജനവിഭാഗങ്ങള്‍ക്കുള്ള നീതിക്കു വേണ്ടിയാണ് സായുധവിപ്ലവം എന്ന കാലഹരണപ്പെട്ട ആശയപരിപാടിയുമായി മാവോയിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ അധികാര സ്ഥാനത്തെത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ വീഴ്‌ച വരുത്തുന്നതു കൊണ്ടാണ് ആദിവാസി ഊരുകളോട് ചേര്‍ന്ന് മാവോയിസ്റ്റുകളുടെ സാന്നിധ്യം പ്രകടമാകുന്നത് എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നത് ഉചിതമല്ല.

















