ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും രാഹുലും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയെങ്കിലും പോലീസുകാര്‍ തടയുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചേ തീരൂ എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ഗാന്ധി.
അതേസമയം, ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങളെ കടത്തിവിട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട ഗ്രാമത്തിലെ നടപടികള്‍ അവസാനിച്ചതിനാലാണ് മാധ്യമങ്ങളെ കടത്തിവിടുന്നതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം വരെ ഹത്രാസിന് രണ്ടര കിലോമീറ്റര്‍ അപ്പുറത്തു ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടില്ല.ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട ഹത്രാസ് ജില്ലയിലെ ഗ്രാമത്തിന് ചുറ്റും മതില്‍ തീര്‍ത്ത് പൊലീസ്. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊബൈല്‍ പിടിച്ചെടുക്കുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന ആരോപണമുയരുന്നതിനിടയിലാണ് പൊലീസിന്റെ പ്രതിരോധ നിര ഗ്രാമത്തിന് ചുറ്റും അണിനിരന്നത്.
ഏകദേശം 250 ഓളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ നാലുയൂണിറ്റ് പിഎസി ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഗ്രാമത്തില്‍ നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് രണ്ടുകിലോമീറ്റര്‍ മുമ്പായി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് എല്ലാ പ്രവേശനപാതകളും തടഞ്ഞിരുന്നു. പുറത്തുനിന്നുളളവര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി പാടത്തും ഇടവഴികളില്‍ പോലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ASP പ്രകാശ് കുമാര്‍ പറഞ്ഞു.
യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ഥാസ് എസ്പി വിക്രാന്ത് വീറിനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.