കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ എം.പിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു .
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019-ല്‍ മാത്രം10281 കര്‍ഷകരാണ് ആത്മത്യ ചെയ്തത്. കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ
അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ട്. കര്‍ഷകരുടെ ജീവല്‍പ്രശ്നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യസഭയില്‍ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചതിന് സി.പി.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ എട്ട് എം.പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യിദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍.