മതേതരത്വം ശരിയും വര്‍ഗീയവാദം തെറ്റുമാണെന്നായിരുന്നു നാം അടുത്തകാലം വരെ കരുതിപോന്നിരുന്നത്. ഉള്ളില്‍ കൊടിയ വര്‍ഗീയത കൊണ്ടുനടക്കുന്ന സംഘ്‌പരിവാര്‍ നേതാക്കള്‍ പോലും മതേരത്വത്തെ തള്ളിപറയാറുണ്ടായിരുന്നില്ല. തീവ്രവലതുപക്ഷ രാഷ്‌ട്രീയം പറയുന്നവര്‍ പോലും താന്‍ `സോഷ്യലിസ്റ്റ്’ ആണ് എന്ന മുഖാവരണം ധരിക്കുന്നതു പോലെയായിരുന്നു അത്. മതേതരത്വം, സമത്വം തുടങ്ങിയവ ആധുനിക സമൂഹത്തില്‍ പിന്തുടരേണ്ട മൂല്യങ്ങളാണെന്നും അവയെ തള്ളിപ്പറയുന്നത് നന്മയില്ലാത്തവരാണെന്നുമുള്ള പൊതുബോധമാണ് ഇത്തരം വിരോധാഭാസങ്ങള്‍ക്കു വഴിവെച്ചിരുന്നത്. എന്നാല്‍ പൊതുബോധം തിന്മക്ക് കൊടിപിടിക്കുന്ന രീതിയില്‍ അതിശയകരമായ മാറ്റത്തിന് വിധേയമാകുമ്പോള്‍ ഇത്തരം മുഖംമൂടികള്‍ ആവശ്യമില്ലാതെ വരുന്നു. രാത്രി ഒളിഞ്ഞിരുന്ന് ഐഡന്റിറ്റി വെളിപ്പെടുത്താതെ ചെയ്‌തിരുന്ന സാമൂഹിക ധ്വംസനങ്ങള്‍ പകല്‍ വെളിച്ചത്തില്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് ചെയ്യാനാകുന്ന രീതിയില്‍ പൊതുബോധത്തിലെ മാറ്റം അത്തരക്കാരില്‍ ആത്മവിശ്വാസം ഉളവാക്കുന്നു. ഏത് കൊടിയ വര്‍ഗീയ വാദിക്കും മുഖംമൂടി അഴിച്ചുവെച്ച് തന്റെയുള്ളിലെ വിഷം തീണ്ടിയ ചിന്തകള്‍ വാക്കുകളായി വെളുപ്പെടുത്താന്‍ സാധിക്കുന്ന ധൈര്യം സിദ്ധിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് പോലും അത്തരം ആത്മവിശ്വാസവും ധൈര്യവും കൈവരുന്നത് പൊതുബോധ നിര്‍മിതിയില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന അഴിച്ചുപണിയലുകള്‍ മൂലമാണ്.
മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത്‌സിങ് കോഷിയാരി കറകളഞ്ഞ ആര്‍എസ്‌എസുകാരനാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റും ഉത്തരാഖണ്‌ഡ് സംസ്ഥാന പ്രസിഡന്റുമായിരുന്ന അദ്ദേഹം ഹിന്ദുത്വ ആദര്‍ശമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ്. തന്റെയുള്ളിലെ വര്‍ഗീയ ധ്രുവീകരണത്തില്‍ ഊന്നു ന്ന ചിന്തകളും മതേതര്വത്തോടുള്ള എതിര്‍ പ്പും മറച്ചുവെക്കേണ്ടതാണെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല. ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ കശ്‌മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യലും രാമക്ഷേത്ര നിര്‍മാണവും യാഥാര്‍ത്ഥ്യമായി മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ സെക്കുലറിസത്തിന്റെ മുഖംമൂടി ഇനിയും എന്തിന് കൊണ്ടുനടക്കണമെന്നാകണം അദ്ദേഹം കരുതുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒരു മുഖ്യമന്ത്രിയെ താങ്കളും സെക്കുലര്‍ ആയോ എന്ന് ചോദിച്ച് അപഹസിക്കുന്നത്. വര്‍ഗീയവാദി ആകുന്നത് ധീരതയും സെക്കുലര്‍ ആകുന്നത് ഭീരുത്വവും ആണെന്ന ഇന്ത്യയിലെ മോദി യുഗം സൃഷ്‌ടിച്ചെടുത്ത പുത്തന്‍ മനോഭാവം ഒരു ഗവര്‍ണര്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നു.
മഹാരാഷ്‌ട്രയിലെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഭഗത്‌സിങ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് അയച്ച കത്തിലാണ് ഹിന്ദുത്വ വര്‍ഗീയവാദം മഹത്തും മതേതരത്വം മ്ലേച്ഛവുമാണെന്ന ചിന്താഗതി അവതരിപ്പിക്കുന്നത്. `ക്ഷേത്രങ്ങള്‍ അടച്ചിടണമെന്ന് താങ്കള്‍ക്ക് ദിവ്യ വെളിപാടെന്തെങ്കിലും കിട്ടിയോ? അതോ മതനിരപേക്ഷതയെന്ന പ്രയോഗം പോലും വെറുത്തിരുന്ന താങ്കള്‍ മതനിരപേക്ഷവാദിയായോ’ എന്ന വിചിത്രമായ ചോദ്യമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി അനുവദിക്കാതിരിക്കുന്നത് അദ്ദേഹത്തിന്റെ സെക്കുലറിസത്തിലേക്കുള്ള കൂറുമാറ്റം മൂലമാണെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. ഹിന്ദുത്വയില്‍ അടിയുറച്ചു വിശ്വസിക്കുന്നയാളാണെങ്കില്‍ ക്ഷേത്രങ്ങള്‍ എത്രയും പെട്ടെന്ന് തുറന്നുവെച്ച് ജനങ്ങളുടെ ആരാധന നടത്താനുള്ള സ്വാതന്ത്ര്യത്തെ അനുവദിക്കുമായിരുന്നു എന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
സെക്കുലറുകള്‍ ക്ഷേത്ര ആരാധന തടയാന്‍ മടിക്കാത്തവരാണെന്നും അവര്‍ വിശ്വാസികള്‍ക്ക് എതിരാണെന്നുമുള്ള വികലമായ വിശ്വാസം കൂടി കൊണ്ടുനടക്കുന്നയാളാണ് ഭഗത്‌സിങ് കോഷിയാരി. മതേരത്വം കോഷിയാരിയെ പോലുള്ളവര്‍ക്ക് ഇന്ന് മോശപ്പെട്ടതായതു പോലെ നാളെ ജനാധിപത്യവും അവര്‍ക്ക് മ്ലേച്ഛമായി അനുഭവപ്പെടുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അത്ഭുതപ്പെടേണ്ടതില്ല. പൊതുബോധത്തില്‍ സൃഷ്‌ടിച്ചെടുക്കുന്ന മാറ്റം പ്രതിലോമകാരികള്‍ക്ക് ആത്മവിശ്വാസവും പുരോഗമനവാദികള്‍ക്ക് അധൈര്യവും പകര്‍ന്നുനല്‍ക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.



















