രണ്ട്മാസത്തിനുള്ളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) പിൻവലിച്ചത് 1.16 കോടി രൂപയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന് തിരിച്ചടിയായി കൊണ്ടാണ് നിക്ഷേപങ്ങൾ വലിയ രീതിയിൽ പിൻവലിക്കപ്പെട്ടത്.ചൈനയുടെ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമാണ് നിക്ഷേപകരെ മാറ്റി ചിന്തിപ്പിച്ചത്. പ്രാദേശിക സർക്കാരുകളുടെ കടങ്ങൾ എഴുതി തള്ളാനും പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനും ചൈന തീരുമാനമെടുത്തിരുന്നു. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിയുകയും ചൈനയിലും അമേരിക്കയിലും നിക്ഷേപങ്ങൾ തുടരുകയും ചെയ്തത്. 2024 നവംബർ 14 വ്യാഴാഴ്ച വരെ 1.16 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയത്.
എന്നാൽ വിദേശ നിക്ഷേപകരുടെ ഈ പിൻമാറ്റത്തിൽ ആശങ്ക വേണ്ടന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. നിക്ഷേപകരുടെ പെട്ടന്നുള്ള ഓഹരി വിൽപന ഇന്ത്യൻ മാർക്കറ്റിൽ കറക്ഷൻ ഉണ്ടാക്കിയെങ്കിലും ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ നിക്ഷേപങ്ങളിലെ 1 ശതമാനം മാത്രമാണ് നിലവിൽ പിൻവലിക്കപ്പെട്ടത്.
ഇന്ത്യൻ വിപണികൾ ചെലവേറിയതും സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ വരുമാനം കുറഞ്ഞതുമാണ് ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നിക്ഷേപങ്ങൾ മാറ്റാനുള്ള കാരണങ്ങളിൽ ഒന്ന്. ഇതിന് പുറമെ ഇന്ത്യൻ വിപണിയിൽ എസ് ഐ പി വഴി നിക്ഷേപിക്കുന്ന രീതി വർധിച്ചിട്ടുണ്ട്.
ഇന്ത്യൻ ഇക്വിറ്റികൾ 83% ആഭ്യന്തര ഉടമസ്ഥതയിലുള്ളതാണ്, വളർന്നുവരുന്ന വിപണികളിലെ ഏറ്റവും ഉയർന്ന അനുപാതമാണിതെന്ന് ക്രെഡിറ്റ് ലിയോണൈസ് സെക്യൂരിറ്റീസ് ഏഷ്യ വ്യക്തമാക്കിയതായി എക്കണോമിക്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ മാസത്തോടെ ഇന്ത്യൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലേക്കുള്ള (എസ്‌ഐപി) പ്രതിമാസ നിക്ഷേപം 25,300 കോടി രൂപയിലെത്തിയിരുന്നു.
അതേസമയം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് എകദേശം 50 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഉണ്ടായത്. അതേസമയം ഡിസംബർ മാസത്തോടെ വിദേശ നിക്ഷേപകർ ഷെയറുകൾ വിറ്റ് നിക്ഷേപം പിൻവലിക്കുന്നത് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ക്രിപ്‌റ്റോ കറൻസികളോട് എതിർപ്പുണ്ടായിരുന്ന ബൈഡൻ സർക്കാർ മാറുകയും പകരം ഇലോൺ മസ്‌ക് കൂടി പിൻതാങ്ങുന്ന ട്രംപ് അധികാരത്തിൽ എത്തുകയും ചെയ്തതോടെയാണ് അമേരിക്കയിലേക്ക് നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപിച്ച് തുടങ്ങിയത്. ഓഹരികൾക്കൊപ്പം ക്രിപ്‌റ്റോയിലും ആളുകൾ നിക്ഷേപിക്കുന്നുണ്ട്. റെക്കോർഡ് തുകയാണ് ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകൾ സമീപ ദിനങ്ങളിൽ നേടിയത്.