ബംഗാളിൽ മമത ബാനർജി രണ്ടും കൽപിച്ച് തന്നെ മത്സര രംഗത്ത് ശക്തി പ്രാപിക്കുകയാണ്. നന്ദീഗ്രാമിൽ മത്സരിക്കാൻ വന്നാൽ 50000 വോട്ടിന് തോൽപ്പിക്കുമെന്ന് സുമേന്തു അതികാരി മമതയെ വെല്ലു വിളിച്ചിരുന്നു. സുവേന്തു മമതാ ബാനർജിയുടെ വളരെ അടുത്ത വ്യക്തിയായിരുന്നു. അടുത്തിടെയാണ് സുവേന്തു ബി ജെ പി യിൽ ചേർന്നത്. സുവേന്തുവിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് മമത നന്ദിഗ്രാമിൽ മാത്രം മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
ബംഗാളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മമത ശക്തമാകുന്നു എന്നു തന്നെയാണ്. അതേസമയം വരുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ബംഗാളിലാണ്. ബംഗാൾ പിടിച്ചടക്കാൻ ബി ജെ പി വലിയ കരുനീക്കങ്ങൾ നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അഭ്യന്തര മന്ത്രി അമീത്ത് ഷായും പല തവണ ബംഗാളിൽ എത്തി കഴിഞ്ഞു.
നന്ദീഗ്രാം ഒരു കർഷക തൊഴിലാളികളുടെ പ്രദേശമാണെന്നത് മമതയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. രാജ്യത്തെ കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തിന്റെ അലയടികൾ നന്ദീഗ്രാം മണ്ഡലത്തിൽ ഉണ്ടാകും. ഇത് ബി ജെ പി ഭയക്കുന്നുമുണ്ട്. എന്തൊക്കെയായാലും നന്ദീഗ്രാമിൽ നടക്കുവാൻ പോകുന്നത് രാജ്യം ഉറ്റ് നോക്കുന്ന രാഷ്ട്രീയ പോരാട്ടമാണ്.