മനാമ: ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി പാർലമെന്റ് അംഗം മുനീർ സുറൂർ. ബഹ്റൈനിൽ സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനായി വിസാ കാലാവധി രണ്ടുവർഷമായി കുറക്കണമെന്നാണ് പാർലമെൻ്റ് അംഗത്തിൻ്റെ നിർദേശം. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറ്റത്തവണ മാത്രം നൽകുന്ന പെർമിറ്റുകൾ രണ്ട് വർഷത്തേക്കായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. വിദേശ തൊഴിലാളികൾ അനാവശ്യമായി രാജ്യത്ത് ദീർഘകാലം താമസിക്കുന്നത് തടയാൻ ഇത് സഹായിക്കും. തൊഴിൽ തേടുന്ന ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാറിന്റെ സമീപകാല തീരുമാനവുമായി ഈ നിർദേശം യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് മുൻഗണന ലഭിക്കാനും ഇതുമൂലം സാധിക്കുമെന്നും എന്നാൽ ഈ നിർദേശം പാർലമെന്റ് പരിഗണനയ്ക്കും ചർച്ചകൾക്കും ശേഷമായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.