ദുബൈ: യു.എ.ഇ പൊതുമാപ്പ് നടപ്പാക്കിയതിലൂടെ നിരവധി പ്രവാസികൾക്ക് ജീവിതം നവീകരിക്കാൻ അവസരം ലഭിച്ചതായി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. അതുവഴി സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിഞ്ഞു. പൊതുമാപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചവർ മനുഷ്യത്വപരവും നിയമപരവുമായ കർത്തവ്യമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 2024 സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലയളവിൽ സേവനം ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലയിലുള്ളവരുടെ പരസ്പര സഹകരണത്തോടെ റെസിഡൻസി നിയമലംഘകർക്ക് ആവശ്യമായ പിന്തുണ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ പൊതുമാപ്പ് വഴി സാധിച്ചു. 390 ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.
ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ടീം അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. പൊതുമാപ്പിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാ ടീമുകളുടെയും മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
