English हिंदी

Blog

murali gop

Web Desk

മോഹന്‍ലാലിന്റെ കരിയറില്‍ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഭ്രമരം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 11 വര്‍ഷം. തന്മാത്രയ്ക്ക് ശേഷം ബ്ലെസി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം 2009 ജൂണ്‍ 25നാണ് പുറത്തിറങ്ങിയത്. ഭാര്യയെയും കുട്ടിയെയും നഷ്ടപ്പെട്ട ശിവന്‍കുട്ടിയുടെ പ്രതികാരമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ നടി ഭൂമിക ചൗളയാണ് ഭാര്യ വേഷത്തിലെത്തിയത്.

മോഹന്‍സിത്താരയുടെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളി ഗോപി, കെപിഎസി ലളിത, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, തമ്പി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മുരളി ഗോപി തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയാണ്. സിനിമ ഉപേക്ഷിച്ച തന്നെ ബ്ലെസി തിരിച്ചുകൊണ്ടുവരുകയായിരുന്നുവെന്ന് മുരളി ഗോപി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം സിനിമയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കുറിച്ച പോസ്റ്റിലാണ് സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച് നടന്‍ കുറിച്ചത്.

Also read:  മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണന്‍ ഒന്നിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍

മുരളി ഗോപിയുടെ പഴയ പോസ്റ്റ്:

‘ഭ്രമരം’ തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. ‘ഭ്രമരത്തില്‍’ ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ”ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?” എന്ന ചോദ്യത്തിന് ”വേണം” എന്ന ഒറ്റ വാക്കില്‍ മറുപടി. ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ”എന്നാല്‍ ശരി” എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. ”ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ…” എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം…ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ…

Also read:  1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയ്ക്ക് തുടക്കം