ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യുഎസ് . ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിമാനങ്ങളിലായി ഇവരെ അമൃത്‌സറിൽ എത്തിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിനു പിന്നാലെയാണ് പുതിയ സംഘത്തിന്റെ മടക്കം. പഞ്ചാബില്‍ നിന്നുള്ള 67 പേരാണ് പുതിയ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് 33 പേരും ഗുജറാത്തിൽ നിന്ന് 8 പേരുമുണ്ട്. ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ വ്യക്തികൾ എന്നിവരാണ് പുതിയ സംഘത്തിലുള്ളത്. മെക്‌സിക്കോ അതിര്‍ത്തിയിലൂടെയും മറ്റു പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരാണ് ഇവരെന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ വലിയ വിവാദം ഉയർന്നിരുന്നു. പാർലമെന്റിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ പുതിയ സംഘം നാട്ടിലെത്തുന്നത്. യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിൽ പ്രതികരിച്ചിരുന്നു.
