ദോഹ : ഹജ് തീർഥാടനത്തിന് കേന്ദ്ര ഹജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീർഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മുൻകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും ഇന്ത്യൻ അംബാസഡർക്കും കെഎംസിസി ഖത്തർ നിവേദനം നൽകി. വിദേശത്ത് നിന്ന് ഹജ് യാത്രക്കൊരുങ്ങുന്നവർ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒറിജിനൽ പാസ്പോർട്ട് ഹജ് യാത്രയുടെ മാസങ്ങൾക്ക് മുൻപ് ഹജ് കമ്മിറ്റിയിൽ സമർപ്പിക്കണമെന്ന നിയമം പ്രവാസി ഹജ് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതിനാൽ അവരുടെ തൊഴിൽ ബാധ്യതകൾ നിറവേറ്റുന്നതിലും ജോലിയിൽ നഷ്ടം സംഭവിക്കുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനുമൊക്കെ കാരണമാകുന്നു. എല്ലാം ഡിജിറ്റൽവൽക്കരിക്കപ്പെട്ട ഈ കാലത്ത് ഇത്തരം നിയമങ്ങളിൽ കാലികമായ മാറ്റം വേണമെന്നും പ്രവാസി തീർഥാടകരുടെ ഹജ് നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കെഎംസിസി ഖത്തർ അധികൃതരോട് ആവശ്യപ്പെട്ടു.
വിസ പ്രോസസിങ്ങിന് ഓൺലൈൻ സംവിധാനങ്ങൾ സജീവമായ ഈ കാലത്ത്, പാസ്പോർട്ടുകളിൽ വീസ സ്റ്റാംപിങ് ആവശ്യമില്ലാത്തതിനാൽ പ്രവാസി തീർഥാടകരുടെ ഒറിജിനൽ പാസ്പോർട്ട് വളരെ നേരത്തെ സമർപ്പിക്കേണ്ടതിൽ നിന്നും ഒഴിവാക്കി അവർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ അല്ലെങ്കിൽ കോൺസുലേറ്റിന്റെ സർട്ടിഫൈഡ് പാസ്പോർട്ട് പകർപ്പ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും, പ്രവാസികൾക്ക് പ്രത്യേകമായി 20 ദിവസത്തെ യാത്രാ പാക്കേജ് ആവിഷ്കരിക്കാനും, ഒറിജിനൽ പാസ്പോർട്ട് യാത്ര ചെയ്യുന്നതിന്റെ ഒരാഴ്ച മുൻപ് മാത്രം സമർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കെഎംസിസി ഖത്തർ ബന്ധപ്പെട്ട ഹജ് കമ്മിറ്റി ഉൾപ്പടെയുള്ള ഗവൺമെന്റ് വകുപ്പുകളിലേക്ക് ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജനപ്രതിനിധികൾ മുഖേന നിവേദനം നൽകി.
ഈ ആവശ്യം കേരളത്തിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് അവർ ആ വിഷയം ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും തുടർനടപടികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും ഈ വിഷയത്തിൽ പരിഹാരത്തിനായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കെഎംസിസി അപേക്ഷ നൽകിയിട്ടുണ്ട്.
