കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്.
ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. തിങ്കള്ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അടച്ചിടൽ പ്രഖ്യാപനം നടത്തിയത്. അതേസമയം സ്കൂളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘രാജ്യത്തെ എല്ലാവരോടും വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കുന്നു.’ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ബുധനാഴ്ച അർധരാത്രി നിലവിൽ വരും.
അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകൾ അടച്ചിടും. ബാറുകളും റെസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കും. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി ഉണ്ടാകില്ല. വീടിന് അഞ്ചുകിലോമീറ്റർ ദൂരപരിധിയിൽ വ്യായാമത്തിനായി പോകാൻ അനുവാദം നൽകിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കും











