കൊല്ലം : വിമാന സർവീസ് റദ്ദു ചെയ്തതു മൂലം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ തിരുവനന്തപുരം ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക. സാമുദായിക പ്രവർത്തകനായ ചവറ സി.കെ.ശശിധരൻ പിള്ളയ്ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്.ഇന്ത്യൻ ഡെയറി അസോസിയേഷന്റെ ഡെയറി ഇൻഡസ്ട്രി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ചെന്നൈയിൽ പോകുന്നതിനാണ് 2013 ഡിസംബർ 12ന് രാവിലെ 6.30നു തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
വിമാനത്താവളത്തിൽ നേരത്തെ എത്തിയ ശശിധരൻ പിള്ളയ്ക്ക് ബോർഡിങ് പാസ് നൽകിയ ശേഷമാണ് സർവീസ് റദ്ദു ചെയ്തത് അറിയിച്ചത്. വിമാനം റദ്ദു ചെയ്തത് കാലേകൂട്ടി അറിയിക്കുകയോ പകരം വിമാനം ഏർപ്പെടുത്തുകയോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം കാണിക്കാത്തതിനും ദേശീയ സമ്മേളനത്തിൽ യഥാസമയം പങ്കെടുക്കാൻ കഴിയാതിരുന്നതു മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്കുമുള്ള നഷ്ടപരിഹാരമായാണ് തുക അനുവദിച്ചത്.
